ഒട്ടാവ: ഖലിസ്താന്‍ തീവ്രവാദിസംഘടനകളായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന് എന്നിവയ്ക്ക് കാനഡയില്‍നിന്ന് സാമ്പത്തികപിന്തുണ ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
ഭീകരസംഘടനകള്‍ക്ക് പണം ലഭിക്കുന്ന വഴികളെയും കള്ളപ്പണം വെളുപ്പിക്കലിനെയുംകുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
കാനഡയിലെ ഖലിസ്താന്‍ തീവ്രവാദിസംഘങ്ങള്‍ ഇന്ത്യാവിരുദ്ധപ്രവര്ത്തനങ്ങളില് ഏര്‍പ്പെടുന്നു എന്ന ഇന്ത്യയുടെ ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.
1980-കളുടെ മധ്യംമുതല്‍ രാഷ്ട്രീയപ്രേരിതമായ തീവ്രവാദഭീഷണി കാനഡയിലുണ്ടെന്നും ഇന്ത്യയിലെ പഞ്ചാബില്‍ സ്വതന്ത്ര ഖലിസ്താന്‍ രൂപവത്കരിക്കാന്‍ അക്രമമാര്‍ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സി രണ്ടുമാസംമുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കലും ഭീകരതയ്ക്ക് സഹായധനം നല്‍കുന്നതും സംബന്ധിച്ച റിപ്പോര്‍ട്ടെത്തുന്നത്.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന് എന്നിവകൂടാതെ ഹമാസ്, ഹിസ്ബുള്ള എന്നിവയ്ക്കും കാനഡയില്‍നിന്ന് സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബാങ്കുകള്‍, ക്രിപ്റ്റോകറന്‍സി, സന്നദ്ധസംഘടനകള്‍ തുടങ്ങിയവ വഴിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പണസമാഹരണവും കൈമാറ്റവും നടക്കുന്നത്. ഇന്ത്യന്‍ സമൂഹങ്ങളില്‍നിന്ന് സന്നദ്ധസംഘടനകളുടെ പേരില്‍ ഖലിസ്താന്സംഘടനകള് പണം സമാഹരിക്കുന്നുണ്ടെന്നും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.