കണ്ണൂർ : കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി പരിശോധന പൂർത്തിയാക്കി ഇന്നലെയാണ് മടങ്ങിയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപും മൂന്നു മൊബൈലുകള്‍ പിടികൂടിയിരുന്നു. മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ഇയര്‍ഫോണുകളുമാണ് കണ്ടെത്തിയത്. ന്യൂ ബ്ലോക്കില്‍ കല്ലിനടിയിലും കുളിമുറിയിലെ ജനാലയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു ഫോണുകള്‍ കണ്ടെത്തിയത്. ഇതിനു മുൻപ് പല തവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിട്ടുണ്ട്.
കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം സുഖമമായി നടക്കുന്നുണ്ടെന്ന് ജയിൽ ചാടിയ ശേഷം ഗോവിന്ദച്ചാമി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധയിലാണ് മൂന്ന് ഫോണുകൾ കണ്ടെത്തിയത്. ജയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതി കഴിഞ്ഞ രണ്ട് ദിവസം ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. ജയിലിൽ മൊത്തത്തിൽ പരിഷ്കാരം നടത്തേണ്ടി വരുമെന്നാണ് സി.എൻ. രാമചന്ദ്രൻ നായർ പ്രതികരിച്ചത്. സംഘം പോയതിനു പിന്നാലെ വീണ്ടും ഫോൺ പിടികൂടുകയായിരുന്നു. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.