കൊച്ചി : ‘ആക്‌ഷൻ ഹീറോ ബിജു– 2’വുമായി ബന്ധപ്പെട്ട പണമിടപാട് തർക്കത്തിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരുവർക്കുമെതിരെ 1.90 കോടി രൂപയുടെ വഞ്ചനാകുറ്റത്തിന് തലയോലപ്പറമ്പ് സ്വദേശി പി.എസ്.ഷംനാസ് നൽകിയ പരാതിയിലായിരുന്നു കേസ്.
ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ പോളി നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. നിവിൻ പോളിക്കും ഏബ്രിഡ് ഷൈനുമെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അന്വേഷണം പ്രഖ്യാപിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി നടപടി.
‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായിരുന്ന തനിക്ക് ആ ചിത്രത്തിൽ നഷ്ടം വന്നതിനെ തുടർന്ന് ആക്‌ഷൻ ഹീറോ ബിജു 2വിൽ നിർമാണ പങ്കാളിത്തം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് ഷംനാസിന്റെ വാദം.
തുടർന്ന് ആക്‌ഷൻ ഹീറോ ബിജുവിന്റെ നിർമാണത്തിനായി 1.90 കോടി രൂപ മുടക്കിയെങ്കിലും ഇതിന്റെ നിർമാണ അവകാശം മറ്റൊരു കമ്പനിക്കു നൽകി എന്നു കാട്ടി ഷംനാസ് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വൈക്കം കോടതി നിവിൻ പോളിക്കും ഏബ്രിഡ് ഷൈനുമെതിരെ കേസെടുക്കാൻ തലയോലപ്പറമ്പ് പൊലീസിനു നിർദേശം നൽകിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ഇതിനിടെ, ആക്‌ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ താനും ഏബ്രിഡ് ഷൈന്‍, ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശങ്ങളും തന്റെ കമ്പനിയായ പോളി ജൂനിയറിനാണെന്നു ചൂണ്ടിക്കാട്ടി നിവിൻ പോളിയും വൈക്കം കോടതിയെ സമീപിച്ചു.
ഇക്കാര്യം മറച്ചുവച്ച് ഫിലിം ചേംബറില്‍നിന്നു ചിത്രത്തിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു എന്നും ഇതിനായി തന്റെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി ഫിലിം ചേംബറില്‍നിന്നു രേഖ കരസ്ഥമാക്കിയെന്നും നിവിൻ വാദിച്ചു. ഇതു ഹാജരാക്കിയാണ് സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് ഷംനാസ് സത്യവാങ്മൂലം നൽകിയത് എന്നാണ് നിവൻ പോളി പറയുന്നത്.
ഇക്കാര്യം പരിശോധിച്ച കോടതി ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം രേഖകൾ ഹാജരാക്കിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയായിരുന്നു കോടതി ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കാര്യങ്ങൾ ഇന്നു വാദത്തിനിടെ നിവിൻ പോളിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
തന്റെ വ്യാജ ഒപ്പിട്ട് ചേംബറിൽനിന്നു സിനിമയുടെ അവകാശം സ്വന്തമാക്കിയെന്നു കാട്ടി നിവിൻ പോളി നൽകിയ കേസിൽ ഷംനാസിനെതിരെ എറണാകുളം സെൻട്രൽ പൊലീസും നേരത്തെ കേസെടുത്തിരുന്നു. എന്നാൽ നിവിന്റെ അവകാശവാദങ്ങൾ ശരിയല്ലെന്നായിരുന്നു ഷംനാസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഇതിനിടെയാണു നിവിനെതിരെയുള്ള വഞ്ചനാകേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.