ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടയില്‍ വോട്ടര്‍ പട്ടികയില്‍ മരിച്ചെന്ന് കാണിച്ച രണ്ട് വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് പൊതുപ്രവര്ത്തകന് യോഗേന്ദ്ര യാദവ്.
മരിച്ചെന്ന് പറഞ്ഞ് ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നൊഴിവാക്കിയതായി യോഗേന്ദ്ര യാദവ് ജസ്റ്റിസുമാരായ സൂര്യകാന്തിന്റെയും ജെ.ബാഗ്ചിയുടെയും ബെഞ്ചിന് മുമ്പാകെ അറിയിച്ചു. ഇത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി.'ദയവായി ഇവരെ കാണൂ. ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്. പക്ഷേ ഇവര്‍ ജീവനോടെയുണ്ട്... ഇവരെ കാണൂ' യോഗേന്ദ്ര യാദവ് കോടതിയോട് പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മിഷനായി ഹാജരായ സീനിയര്‍ അഭിഭാഷകന് രാകേഷ് ദ്വിവേദി ഈ വാദത്തെ നാടകമെന്ന് വിശേഷിപ്പിച്ചു.
ഇതൊരു അശ്രദ്ധയില്‍ വന്ന പിഴവായിരിക്കാമെന്ന് ജസ്റ്റിസ് ബാഗ്ചി പ്രതികരിച്ചു. 'അതൊരു അശ്രദ്ധമായ പിഴവായിരിക്കാം. അത് തിരുത്താവുന്നതാണ്. അതേസമയം തന്നെ നിങ്ങളുടെ വാദങ്ങള്‍ ഞങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു' ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ബെഞ്ച് കേള്‍ക്കുന്നതിനിടെയാണ് യോഗേന്ദ്ര യാദവ് ഈ വാദം ഉന്നയിച്ചത്. ഈ കേസിലെ ഹര്ജിക്കാരിലൊരാളാണ് അദ്ദേഹം.
വോട്ടര്‍ പട്ടികയില്‍ ഒരാളെപ്പോലും പുതുതായി ചേര്‍ക്കാതെ പുനഃപരിശോധന നടക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്നും, ഈ നടപടി അത്തരത്തിലുള്ളതാണെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.
'ലോകചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തിനാണ് നമ്മള് സാക്ഷ്യം വഹിക്കുന്നത്. 65 ലക്ഷം പേരുകള്‍ ഒഴിവാക്കപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഇത് സംഭവിച്ചിട്ടില്ല. ഈ കണക്ക് ഒരു കോടി കടക്കുമെന്ന് ഉറപ്പാണ്' യാദവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.