വാഷിങ്ടൻ : റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തിൽ യുഎസിനു മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് മുൻ അംബാസഡർ നിക്കി ഹേലി.
യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ ഘട്ടത്തിലാണെന്നും ആഗോള ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കേണ്ടത് നിർണായകമാണെന്നും നിക്കി ഹേലി പറഞ്ഞു. ഇന്ത്യയെ ചൈനയെപ്പോലെ ഒരു എതിരാളിയായി കണക്കാക്കരുത്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്നങ്ങളോ ഇന്ത്യ-പാക്ക് വെടിനിർത്തലിൽ യുഎസിന്റെ ഇടപെടൽ സംബന്ധിച്ച ചർച്ചയോ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾക്കിടയിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാനുള്ള കാരണമാകല്ലെന്നും നിക്കി ഹേലി ഒരു ലേഖനത്തിൽ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകയായ നിക്കി ഹേലി, 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും ട്രംപിന്റെ കടുത്ത വിമർശകയായാണ് അറിയപ്പെടുന്നത്. ഏഷ്യയിലെ ചൈനീസ് ആധിപത്യത്തിന് പ്രതിരോധം തീർക്കാൻ കഴിയുന്ന ഒരേയൊരു രാജ്യമായ ഇന്ത്യയുമായുള്ള 25 വർഷത്തെ ബന്ധം വഷളാക്കുന്നത് നയതന്ത്രപരമായ ദുരന്തമായിരിക്കുമെന്ന് ലേഖനത്തിൽ നിക്കി ഹേലി മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ– പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിൽ യുഎസിന്റെ പങ്ക് അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതും ട്രംപിനെ ചൊടിപ്പിക്കുന്നു. യുഎസിന്റെ നിർണായക വിതരണ ശൃംഖലകൾനിന്ന് ചൈനയെ അകറ്റാൻ ഇന്ത്യ അനിവാര്യമാണെന്ന് ഹേലി അഭിപ്രായപ്പെട്ടു. ചൈനയെ മറികടക്കുക, ശക്തിയിലൂടെ സമാധാനം കൈവരിക്കുക തുടങ്ങിയ ട്രംപിന്റെ വിദേശനയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യുഎസ്-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കുന്നത് നിർണായകമാണെന്നും അവർ പറഞ്ഞു.
‘‘ഉൽപാദനമേഖല കാര്യക്ഷമമാക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുമ്പോഴും തുണിത്തരങ്ങൾ, വിലകുറഞ്ഞ ഫോണുകൾ, സോളർ പാനലുകൾ എന്നിവ പോലെ വേഗത്തിൽ ഉൽപാദിപ്പിക്കാൻ കഴിയാത്ത ഉൽപന്നങ്ങൾക്കായി ചൈനയെപ്പോലെ ആശ്രയിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. പ്രതിരോധ മേഖലയിൽ, ഇസ്രയേൽ ഉൾപ്പെടെയുള്ള യുഎസിന്റെ സഖ്യകക്ഷികളുമായുള്ള ഇന്ത്യയുടെ വളർന്നുകൊണ്ടിരിക്കുന്ന സൈനിക ബന്ധം, ഇന്ത്യയെ യുഎസ് പ്രതിരോധ ഉപകരണങ്ങൾക്ക് നിർണായക വിപണിയാക്കും. മധ്യപൂർവദേശത്ത് ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനവും സുരക്ഷാ ഇടപെടലും മേഖലയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതിൽ അത്യാവശ്യമാണ്, പ്രത്യേകിച്ച് യുഎസ് അവിടെ സാമ്പത്തിക നിക്ഷേപത്തിന് ഒരുങ്ങുമ്പോൾ.’’– നിക്കി ഹേലി അഭിപ്രായപ്പെട്ടു.
‘ദീർഘകാലാടിസ്ഥാനത്തിൽ, ഇന്ത്യയുടെ പ്രാധാന്യം കൂടുതൽ ആഴമേറിയതാണ്. ലോക ജനസംഖ്യയുടെ ആറിലൊന്നിലധികം പേർ താമസിക്കുന്ന ഇന്ത്യ, 2023ൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടന്നു. ചൈനയുടെ പ്രായമാകുന്ന സമ്പദ്‌വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ കൂടുതലും യുവാക്കളാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ആഗോളക്രമം പുനർനിർമിക്കുക എന്ന ചൈനയുടെ ലക്ഷ്യം തടയാനുള്ള ഏറ്റവു നല്ല മാർഗമാണ് ഇന്ത്യ. ലളിതമായി പറഞ്ഞാൽ, ഇന്ത്യയുടെ ശക്തി വളരുന്നതിനനുസരിച്ച് ചൈനയുടെ അഭിലാഷങ്ങൾ ചുരുക്കേണ്ടി വരും. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ചൈനയിൽനിന്നു വ്യത്യസ്തമായി, ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഉയർച്ച സ്വതന്ത്ര ലോകത്തെ ഭീഷണിപ്പെടുത്തുന്നുമില്ല.’’– നിക്കി ഹേലി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.