ന്യൂയോര്‍ക്ക്: റഷ്യന്‍ അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്താന്‍ ഉദ്ദേശിച്ച സെക്കന്‍ഡറി താരിഫ് ഒഴിവാക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് യുഎസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയ്ക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ നഷ്ടപ്പെട്ടു എന്ന് ട്രംപ് അവകാശപ്പെട്ടു. ഈ സാഹചര്യത്തില്‍, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അത്തരം സെക്കന്‍ഡറി താരിഫുകള്‍ ചുമത്തണമെന്നില്ല എന്നാണ് വിചാരിക്കുന്നത് എന്നാണ് ട്രംപ് പറഞ്ഞത്.
വെള്ളിയാഴ്ച, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിനുമായുള്ള നിര്‍ണായക ഉച്ചകോടിക്കായി അലാസ്കയിലേക്ക് പോകുന്നതിനിടെ എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഈ പരാമര്‍ശം നടത്തിയത്. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 27-നാണ് യുഎസ് പ്രഖ്യാപിച്ച അധിക ഡ്യൂട്ടി പ്രാബല്യത്തില്‍ വരുന്നത്.
കഴിഞ്ഞ മാസം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 25% താരിഫ് ചുമത്തിയതിന് പുറമെ 25% അധിക ഡ്യൂട്ടി കൂടി ഏര്‍പ്പെടുത്തും എന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. യുക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധവും, റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സെക്കന്‍ഡറി ഉപരോധവും ഏര്‍പ്പെടുത്തുമെന്നായിരുന്നു യുഎസിന്റെ ഭീഷണി. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കള്‍ ചൈനയും ഇന്ത്യയുമാണ്.
'പുതിന്, അവരുടെ ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അതായത് ഇന്ത്യയെ. റഷ്യയുടെ എണ്ണയുല്‍ ഏകദേശം 40% വാങ്ങിയിരുന്നത് അവരായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ, ചൈന ഒരുപാട് വാങ്ങുന്നുണ്ട്... ഞാന്‍, സെക്കന്‍ഡറി താരിഫ് എന്ന് വിളിക്കുന്ന ഒന്ന് ഏര്‍പ്പെടുത്തിയാല്‍, അത് റഷ്യയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ വളരെ വിനാശകരമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്‍, ഞാന്‍ ചെയ്യും. ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വരില്ല,' റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി അലാസ്കയിലേക്ക് പോകും മുന്‍പ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
ഓഗസ്റ്റ് ആറിന്, ഇന്ത്യ തുടര്‍ച്ചയായി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25% അധിക ഡ്യൂട്ടി ചുമത്തുകയും പിന്നീട് അത് 50% ആക്കി ഇരട്ടിപ്പിക്കുകയും ചെയ്തിരുന്നു ട്രംപ്. ടെക്സ്റ്റൈല്‍സ്, സമുദ്രോത്പന്നങ്ങള്‍, തുകല്‍ കയറ്റുമതി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഈ നീക്കത്തെ അന്യായവും, നീതിരഹിതവും, യുക്തിരഹിതവും എന്നാണ് ഇന്ത്യ അപലപിച്ചത്. സാമ്പത്തിക സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.