സിക്കിം : ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ നോമാഡ് വില്ലേജായി സിക്കിമിലെ യാക്റ്റെന്‍ ഗ്രാമം തിരഞ്ഞെടുക്കപ്പെട്ടു. സിക്കിമിലെ പാക്യോങ് ജില്ലയില്‍ മരതക കുന്നുകളാല്‍ ചുറ്റപ്പെട്ട മനോഹര ഗ്രാമമാണിത്.
സിക്കിം സര്‍ക്കാരിന്റെ 'നോമാഡ് സിക്കിം' സംരംഭത്തിന് കീഴിലുള്ള ഒരു പൈലറ്റ് പ്രോജക്ടിന്റെ കേന്ദ്രമാണ് ഇവിടം. വര്‍ക്ക് ഫ്രെ ഹോം ചെയ്യുന്നവരെ ഹിമാലയ താഴ്വരയിലേക്ക് ആകര്‍ഷിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ഉദ്ദേശം. ഹോംസ്റ്റേ ഉടമകള്‍ക്ക് സുസ്ഥിര വരുമാന അവസരങ്ങള്‍ നല്‍കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
നോമാഡ് ലിസ്റ്റിന്റെ '2025 സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ നോമാഡ്സ്' റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 1.7 ദശലക്ഷം ഇന്ത്യക്കാര്‍, അതായത് ആഗോള നോമാഡ് സമൂഹത്തിന്റെ ഏകദേശം 2 ശതമാനം, ഇപ്പോള്‍ ജോലിയും യാത്രയും ഒരുമിച്ച് കൊണ്ടുപോകുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജോലി ചെയ്യുന്നവരെയാണ് ഡിജിറ്റല്‍ നോമാഡ് എന്ന് വിശേഷിപ്പിക്കുന്നത്.
2022-ലെ ഡെലോയിറ്റ് ഇന്ത്യ വര്‍ക്ക്ഫോഴ്സ് ആന്‍ഡ് വര്‍ക്ക്പ്ലേസ് സര്‍വേയില്‍, ഏകദേശം 80% ഇന്ത്യന്‍ പ്രൊഫഷണലുകളും വിദൂര ജോലിയോ സൗകര്യപ്രദമായ തൊഴില്‍ ക്രമീകരണങ്ങളോ ആണ് ഇഷ്ടപ്പെടുന്നതെന്നും കണ്ടെത്തി. യാക്റ്റെനില് തണുത്ത ഹിമാലയന്‍ കാലാവസ്ഥയാണ്. വേനല്‍ക്കാലത്ത് കൂടിയ താപനില 24 ഡിഗ്രി സെല്‍ഷ്യസും ശൈത്യകാലത്ത് രാത്രിയിലെ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ഡിജിറ്റല്‍ ജോലിക്കാര്‍ക്ക് മാസങ്ങളോളം സമാധാനമായി ജോലി ചെയ്യാന്‍ ഗ്രാമത്തില്‍ നിലവില്‍ 18 മുറികളുള്ള 8 ഹോംസ്റ്റേകളുണ്ട്.
വേഗതയേറിയ വൈ-ഫൈ, കോ-വര്‍ക്കിംഗ് സൗകര്യങ്ങളുള്ള ഒരു സ്വകാര്യ ഹോംസ്റ്റേയില്‍, ഹ്രസ്വകാല താമസത്തിന് ആഴ്ചയില്‍ 6,000 രൂപയുടെ പ്ലാന്‍ അനുയോജ്യമാണ്. ദീര്‍ഘകാല താമസത്തിനായി, പ്രതിമാസം 15,000 രൂപയുടെ പ്ലാനില്‍ ഒരു പ്രത്യേക വര്‍ക്ക്സ്പെയ്സ്, സാംസ്കാരിക പരിപാടികള്‍, പൂര്‍ണ്ണ പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നു. യാക്റ്റെനിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ ന്യൂ ജല്‍പായ്ഗുരി (NJP) ഏകദേശം 140 കിലോമീറ്റര്‍ അകലെയാണ്. ബാഗ്ഡോഗ്ര വിമാനത്താവളം 125 കിലോമീറ്റര്‍ അകലെയും സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്ക് ഇന്ത്യയിലെ ആദ്യത്തെ നോമാഡ് ഗ്രാമത്തില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ ദൂരത്തിലുമാണ്.
'സിക്കിം എക്കാലത്തും പ്രകൃതിസൗന്ദര്യത്തിന്റെയും സമ്പന്നമായ സംസ്കാരത്തിന്റെയും നാടാണ്. നോമാഡ് സിക്കിം ചെയ്യുന്നത് ആ സാംസ്കാരിക ശക്തിയെ ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കുകയാണ്,' സംസ്ഥാനത്തെ ലോക്സഭാ എംപി ഇന്ദ്ര ഹാംഗ് സുബ്ബ ഇന്ത്യ ടുഡേയോട് പറഞ്ഞു.
'ഇതൊരു ലക്ഷ്യബോധമുള്ള ടൂറിസമാണ്. ഇവിടെ സന്ദര്‍ശകര്‍ വെറുതെ വരികയും പോകുകയും ചെയ്യുന്നില്ല. മറിച്ച് പ്രാദേശികതയുടെ ഭാഗമാവുകയും ഉപജീവനമാര്‍ഗ്ഗങ്ങളെ പിന്തുണയ്ക്കുകയും പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംരംഭം ഇപ്പോള്‍ ഹോംസ്റ്റേ ഉടമകള്‍ക്കും അനുബന്ധ പ്രാദേശിക മേഖലകള്‍ക്കും വര്‍ഷം മുഴുവനും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു.ഈ ആശയം ഇതിനകം തന്നെ ഓണ്‍ലൈനില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രകൃതിയുടെ മടിത്തട്ടില്‍ മാസങ്ങളോളം ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള ആശയത്തില്‍ ആളുകള്‍ ആകൃഷ്ടരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.