കൊച്ചി : പ്രതിപക്ഷം ഉന്നയിച്ച വോട്ടു കൊള്ള ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺക്ലേവ് 2025ലാണ് അമിത് ഷായുടെ പ്രതികരണം. എസ്ഐആർ സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഏതൊരു പൗരനോ രാഷ്ട്രീയ പാർട്ടിക്കോ റിട്ടേണിങ് ഓഫിസറെ സമീപിക്കാം. അതിൽ സംതൃപ്തിയില്ലെങ്കിൽ ജില്ലാ കലക്ടറെയും പിന്നീട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിക്കാം. എന്നാൽ കോൺഗ്രസ് പാർട്ടി ഇതുവരെ ഇത്തരത്തിൽ ഒരു പരാതി നൽകിയിട്ടില്ല.
പരാതിപ്പെടാനുള്ള സംവിധാനങ്ങളുണ്ടായിട്ടും അതു ചെയ്യാതെ ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കുന്നത് എന്ത് രാഷ്ട്രീയമാണ്. അത് ബിഹാറിലെ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. അവർക്ക് എല്ലാമറിയാമെന്നും അമിത് ഷാ പറഞ്ഞു.ജാതി, കുടുംബാധിപത്യം, പ്രീണനം എന്നിവയും അഴിമതിയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചയ്ക്ക് തടസമായി നിന്നിരുന്നു.
എന്നാൽ 2014ൽ നരേന്ദ്രമോദി അധികാരമേറ്റെടുത്തതോടെ ജാതിവാദത്തിനും കുടുംബാധിപത്യത്തിനും പ്രീണനത്തിനും പകരം പ്രകടനത്തിന്റെ രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തിന് തുടക്കമായി. എല്ലാ രംഗത്തും ദീർഘദൃഷ്ടിയോടെയുള്ള നയങ്ങൾ നടപ്പിലാക്കി. 2047ൽ ഇന്ത്യ ലോകത്തുതന്നെ ഒന്നാമതെത്തുമെന്ന കാര്യത്തിൽ ഇന്ന് ആർക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തെ മികച്ച നാലാമത്തെ സമ്പദ് വ്യവസ്ഥയാണ്.
30 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്നു നീക്കുമെന്ന ബില്ലിനെക്കുറിച്ച് ഒരു ആശങ്കയും നേരിടേണ്ട കാര്യമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളോട് ചോദിച്ചിരുന്നു. ഏതെങ്കിലും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ജയിലിൽ കിടന്നു കൊണ്ട് ഭരണം നയിക്കാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ എന്ന്. ഡൽഹിയിലെ മുഖ്യമന്ത്രി ജയിലിൽനിന്ന് ഭരിക്കുന്ന സമയമുണ്ടായി. ഈ സംവിധാനം മാറണ്ടേ. ഭരണത്തിൽ നൈതികത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ ചിലർ ആശങ്ക പരത്തുകയാണ്. ഈ ആശങ്ക അടിസ്ഥാന രഹിതമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ന്യൂനപക്ഷ ജനസംഖ്യയുള്ളത് ഉത്തർപ്രദേശിലും ബിഹാറിലുമാണ്.
അവിടെ അവർക്ക് എന്തു ബുദ്ധിമുട്ടാണുള്ളത്. 2014ലും പറഞ്ഞു ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് അങ്ങനെ സംഭവിക്കും ഇങ്ങനെ സംഭവിക്കും എന്നെല്ലാം. ഒന്നുമുണ്ടായില്ലല്ലോ. പ്രവർത്തനങ്ങളെക്കുറിച്ച് പറയാനില്ലാത്തവരും വ്യക്തിപരമായി ദുർബലമായ ചരിത്രമുള്ളവരും കാര്യമായ നേട്ടങ്ങൾ എടുത്തുപറയാനില്ലാത്തവരുമാണ് ഇത്തരം ഭീതി പടർത്തുന്നത്. നിയമം അനുസരിച്ച് മാത്രമാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. ഞങ്ങൾ എല്ലാവരുടെയും അധികാരവും അവകാശവും സംരക്ഷിക്കുന്നവരുമാണ്. മണിപ്പുരിലും കശ്മീരും സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.
ആശയത്തെ മുറുകെപ്പിടിച്ചതിനാലും കേരളത്തിന്റെ പുരോഗതിക്കു വേണ്ടിയും നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ജീവൻ കൊടുത്തിട്ടുണ്ട്. അത്തരത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ടയാളാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സി.സദാനന്ദൻ. ഇത് പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമല്ല, കേരളത്തിന്റെ വികസനത്തിനും കേരളത്തെ വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കാനും കൂടിയാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങൾ യുഡിഎഫ്–എൽഡിഎഫ് എന്ന പതിവിൽ നിന്ന് പുറത്തു വരും.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും അമിത് ഷാ പറഞ്ഞു. അത് പുതിയൊരു തുടക്കമാകും. ഇത്തരത്തിൽ വലിയ മാറ്റങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ത്രിപുരയിൽ ബിജെപിക്ക് 1 ശതമാനം വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവിടെ ഭരിക്കുന്നു. അതുപോലെ അസമിൽ 2 എംഎൽഎമാർ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് പൂർണ ഭൂരിപക്ഷത്തോടെ ഭരിക്കുന്നു. കേരളത്തിലും ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. ബിജെപിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ്– എൽഡിഎഫ് എന്ന സമവാക്യത്തിന് മാറ്റമുണ്ടാകും. ദുരന്ത നിവാരണ ഫണ്ടിന്റെ കാര്യത്തിൽ പിണറായി വിജയനുമായി സംവാദത്തിനു തയാറാണെന്നും അമിത് ഷാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.