കോഴിക്കോട് : ഒന്നര വർഷം മുൻപ് കോഴിക്കോട് നിന്നു കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹം നീലഗിരിയിലെ വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മറ്റത്തിൽ വീട്ടിൽ മെൽബിൻ മാത്യു (23) ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്.
നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മെൽബിൻ മാത്യു ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് മനസ്സിലായത്. അന്വേഷണസംഘം പ്രതിയെ സുൽത്താൻ ബത്തേരിയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള കരാറിൽ മെൽബിൻ മാത്യു സാക്ഷിയായി ഒപ്പുവച്ചതായാണ് വിവരം.
ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം കാറിൽ സഞ്ചരിക്കുകയും പിന്നീട് ഹേമചന്ദ്രൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞിട്ടും പ്രതി പൊലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കുകയുമായിരുന്നു. ഈ കേസിൽ പിടിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മെൽബിൻ മാത്യു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.ജോസ്, എസ്‌സിപിഒമാരായ വിനോദ് രമിനാസ്, വിജേഷ് എരഞ്ഞിക്കൽ, ഡ്രൈവർ സിപിഒ രഞ്ജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂൺ 28നാണ് തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിൽ സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. കാണാതായ ഹേമചന്ദ്രനെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നൗഷാദ്, ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നീ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹേമചന്ദ്രനെ 2024 മാർച്ച് 20 മുതൽ കാണാനില്ലെന്നു കാട്ടി ഭാര്യ എന്‍.എം.സുഭിഷയുടെ പരാതിയിലാണ് പൊലീസ് കേസന്വേഷണം തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.