തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ് നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്നും വി.ഡി.സതീശന്റെ വാർത്താ സമ്മേളനവും ആരോപണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.‘‘അദ്ദേഹത്തോട് പറയാനുള്ളത് ഇത്ര മാത്രം. നിങ്ങളുടെ എംഎൽഎയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല. വനിതാ നേതാക്കളടക്കം കോൺഗ്രസ് പാർട്ടിയിലുള്ളവർ, വേട്ടക്കാരനായ ഈ എംഎൽഎ നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോൺഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്. സതീശൻ അതിനാണ് മറുപടി പറയേണ്ടത്. രാഹുൽ ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കും.അതേ സമയം ജമാ അത്തെ ഇസ്ലാമിയടക്കമുള്ള ജനാധിപത്യവിരുദ്ധ സംഘടനകളുമായി സഖ്യമുണ്ടാക്കുകയും ചെയ്യും. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രിയങ്ക ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കും. അതേ സമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ എംഎൽഎമാരായി തുടരുകയും ചെയ്യും.’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.‘‘സ്വന്തം തെറ്റുകൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാകാം, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇത്തരം എംഎൽഎമാരെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നത്. നുണ, കാപട്യം, പതിറ്റാണ്ടുകളായി ജനങ്ങളോടുള്ള വഞ്ചന, അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടി. കേരള രാഷ്ട്രീയത്തിൽ തട്ടിപ്പുകാർക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്. തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രവൃത്തികളോട് പ്രതികരിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. കാരണം കേരളത്തിൽ യഥാർത്ഥ പ്രതിപക്ഷത്തിന്റെ ചുമതല നിറവേറ്റുന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണ്. ആരായിരുന്നാലും എവിടെയായിരുന്നാലും പ്രശ്നങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്.’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.