ന്യൂഡല്‍ഹി: ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാളും വളര്‍ച്ച നേടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 6.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനിടയിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്ന കണക്കുകള്‍ പുറത്ത് വരുന്നത്.ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6.7% പ്രതീക്ഷിച്ചിരുന്നിടത്താണ് ജിഡിപി 7.8% വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വളര്‍ച്ച 1.3 ശതമാനം കൂടുതലാണ്.
കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൂടിയാണ് ഇത്തവണത്തേത്. ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന ജിഡിപി വളര്‍ച്ച 2024 ജനുവരി-മാര്‍ച്ച് പാദത്തിലെ 8.4% ആയിരുന്നു.ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ചൈനയുടെ വളര്‍ച്ച 5.2% ആയിരുന്നു. ഇതോടെ, ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി.
സേവന, കാര്‍ഷിക മേഖലകള്‍ നേടിയ വളര്‍ച്ചയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകിയതെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ യഥാക്രമം 6.8%, 1.5% എന്നിവയാണ് കാര്‍ഷിക സേവന മേഖലകളുടെ വളര്‍ച്ചയെങ്കില്‍ ഇത്തവണ ഈ മേഖലകള്‍ 9.3%, 3.7% എന്നിങ്ങനെ വളര്‍ച്ച നേടി. അതേസമയം നിര്‍മാണ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കിതപ്പ് പ്രകടമായി. 10.1 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 7.6 ശതമാനമായി നിര്‍മാണ മേഖലയിലെ വളര്‍ച്ച കുറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.