തിരുവനന്തപുരം:രാവിലെ 9 മണിയോടെ അടുത്ത വീട്ടിലെ കുട്ടി പഞ്ചസാര കടം വാങ്ങാനായി എത്തിയപ്പോഴാണ് ബിൻസി വെട്ടേറ്റു മരിച്ച സംഭവം പുറത്തറിയുന്നത്.
ആദ്യം പുറത്തുനിന്ന് വിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെ തുടർന്ന് അകത്തുകയറി ലൈറ്റിട്ട് നോക്കുമ്പോൾ ബിൻസി ബെഡ് ഷീറ്റ് പുതച്ചു കിടക്കുന്നതാണ് കണ്ടത്. വിളിച്ചിട്ട് ഉണരാത്തതിനാൽ ബെഡ് ഷീറ്റ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തിലും തറയിലും രക്തക്കറ കണ്ടത്. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വീട്ടുകാരോടും നാട്ടുകാരോടും വിവരം പറയുകയായിരുന്നു.ആംബുലൻസും പൊലീസും എത്തിയതോടെയാണ് സമീപത്തുള്ള മറ്റുള്ളവർ വിവരം അറിഞ്ഞത്. ഇതിനിടെ അടുത്ത വീട്ടിൽ ഒളിച്ചിരുന്ന സുനിലിനെയും വിളിച്ചു വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശിയാണ് ബിൻസി.
നാലു വർഷം മുൻപാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്. അതിനു മുൻപ് പുന്നമൂട്ടിലെ സുനിലിന്റെ വീട്ടിലായിരുന്നു താമസം.ഇയാൾക്ക് ബിൻസിയെ എപ്പോഴും സംശയമായിരുന്നുവെന്നും വീട്ടിൽ എന്നും വഴക്ക് നടക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കുട്ടികളെയും ക്രൂരമായി മർദിക്കുമായിരുന്നു. ബുധനാഴ്ച രാത്രി 8 മണിക്കും ഇരുവരും സ്കൂട്ടറിൽ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയിരുന്നു.
എന്താണ് നടന്നതെന്ന് കൂടുതൽ അന്വേഷണത്തിലേ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം മക്കളെ ബിൻസിയുടെ ബന്ധുക്കളോടൊപ്പം വിടാനാണ് തീരുമാനം. കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നിൽ കുന്നത്തുവിള വീട്ടിൽ ബിൻസിയെ കഴിഞ്ഞ ദിവസമാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. മരംവെട്ടുന്ന കത്തികൊണ്ട് കഴുത്തിനാണു വെട്ടേറ്റത്. ഇവർക്ക് വിദ്യാർഥികളായ രണ്ടു മക്കളുണ്ട്.
ഇവർ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം. രാവിലെ ഉണർന്ന മക്കളോട് അമ്മയ്ക്കു പനിയാണെന്നും വിളിക്കേണ്ടെന്നും പറഞ്ഞശേഷം കടയിൽനിന്നു ഭക്ഷണം വാങ്ങി നൽകി സുനിൽ സ്കൂളിലെത്തിച്ചു. സാധാരണ ബിൻസിയാണ് മക്കളെ സ്കൂളിലെത്തിക്കുന്നത്. അധ്യാപകരോടും ഭാര്യയ്ക്കു സുഖമില്ലെന്നു സുനിൽ പറഞ്ഞു. അതിനുശേഷം ആളില്ലാത്ത അടുത്ത വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.നാട്ടുകാർ എത്തി ഇയാളെയും കൂട്ടിയാണ് ബിൻസിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. സംശയംതോന്നിയ പൊലീസ് ആശുപത്രിയിൽ വച്ച് ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഹരിതകർമസേന ജീവനക്കാരിയാണ് ബിൻസി. കൂലിപ്പണിക്കാരനാണ് സുനിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.