ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽപ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ 18 മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കൽപ്പയിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവർ സ്പിറ്റിയിൽ നിന്ന് കൽപ്പയിലേക്കെത്തിയതായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡ് മുഖേന യാത്ര സാദ്ധ്യമല്ല. സംഘത്തിലുള്ളവരിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നാണ് വിവരം.18 മലയാളികളിൽ മൂന്ന് പേർ കൊച്ചി സ്വദേശികളാണ്. ഓഗസ്റ്റ് 25നാണ് ഇവർ ഡൽഹിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ അറിയിച്ചു.മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലുമാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം ഹിമാചൽ പ്രദേശിൽ വലിയ പ്രതിസന്ധിയാണ്.അതേസമയം, ചെന്നൈയിലും മേഘവിസ്ഫാടനം ഉണ്ടായി. ഇന്നലെ രാത്രിയിലും ചെന്നൈ നഗരത്തിൽ കനത്ത മഴയുണ്ടായി. ചെന്നൈ വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി പത്ത് മുതൽ 12 വരെ ചെന്നൈയിൽ ശക്തമായ മഴയായിരുന്നു. വടക്കൻ ചെന്നൈയിൽ അതിശക്തമായ മഴയാണുണ്ടായത്.
മണാലി, ന്യൂ മണാലി ടൗൺ, വിംകോ നഗർ എന്നിവിടങ്ങളിൽ യഥാക്രമം 27 സെന്റീമീറ്റർ, 26 സെന്റീമീറ്റർ, 23 സെന്റീമീറ്റർ എന്നിങ്ങനെ അതിശക്തമായ മഴ രേഖപ്പെടുത്തി. മണാലിയിൽ (ഡിവിഷൻ 19) ശനിയാഴ്ച രാത്രി 11 വരെ 106.2 മില്ലിമീറ്റർ മഴയും രാത്രി 11 മുതൽ 12 വരെ 126.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.