എന്തുകൊണ്ടു ഞാന്‍ കൊലപാതകിയായി,നെഞ്ചു പിടയുന്ന വാക്കുകളുമായി നിമിഷ..ജൂലൈ 16 ലേക്ക് ഒരാഴ്ചയുടെ മാത്രം അകലം

ലണ്ടൻ ;ജൂലൈ 16 ലേക്ക് ഒരാഴ്ചയുടെ മാത്രം അകലം. യെമനില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചെന്ന വാര്‍ത്ത മനുഷ്യ സ്‌നേഹികളായ മുഴുവന്‍ പേരുടെയും മനസ്സിനെ മരവിപ്പിക്കുന്നുണ്ട്.

നിമിഷയുടെ അഭിഭാഷകന്‍ അറിയിച്ചതിനു ബാക്കിയായി ഒരു തുടര്‍ വാര്‍ത്ത കേള്‍ക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ഏവരും,യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2020 ജൂലൈയില്‍ നിമിഷപ്രിയ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും അത് ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നു വരുന്നതും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെടുന്നതുമെല്ലാം മധ്യമങ്ങൾ നിമിഷപ്രിയയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ്. നിമിഷ പ്രിയയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് ഓര്‍മിക്കുകയാണ് സിബി നിലമ്പൂര്‍. 

റെക്കോര്‍ഡു ചെയ്യാന്‍ സാധിക്കാതെ പോയ അഭിമുഖം '20 വര്‍ഷം നീണ്ട മാധ്യമ പ്രവര്‍ത്തനത്തിനിടെ ഏറ്റവും സങ്കടത്തോടെ ചെയ്ത അഭിമുഖ റിപ്പോര്‍ട്ടുകളിലൊന്നാണ് 2020 ഓഗസ്റ്റില്‍ നിമിഷപ്രിയയുമായുണ്ടായത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഒരാളുമായി വിഡിയോ കോള്‍ ചെയ്യുന്ന അനുഭവവും ആദ്യം. ഇതിനായി വഴി തുറന്നതാകട്ടെ മലപ്പുറം സ്വദേശിനിയും അഭിഭാഷകയുമായ സുധ മഞ്ചേരിയുടെ ഒരു ഫോണ്‍കോള്‍. കേസിനെക്കുറിച്ചു കൃപ മരിയ എന്ന പ്രവാസി യുവതി ചെയ്ത ലൈവ് വിഡിയോ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടായിരുന്നു വിളി.

കൃപയില്‍ നിന്നു നമ്പര്‍ സംഘടിപ്പിച്ചു നിമിഷയെ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ജയിലിലേയ്ക്കു ഫോണ്‍ ചെയ്ത് ഇവരുമായി സംസാരിക്കാമെന്നു കൃപ മരിയ പറഞ്ഞെങ്കിലും ഉറപ്പില്ലാതെയായിരുന്നു ബന്ധപ്പെടാനുള്ള ശ്രമം. അതുകൊണ്ടു തന്നെ കോള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള തയാറെടുപ്പുമുണ്ടായില്ല.പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ ഉച്ചഭക്ഷണത്തിനു വീട്ടിലെത്തുമ്പോഴായിരുന്നു മിസ് കോള്‍ കണ്ട് നിമിഷയുടെ വിളി തിരിച്ചെത്തുന്നത്. ബോട്ടിം പോലെ ഒരു ആപ്പിലായിരുന്നു കോള്‍ വന്നത് എന്നാണ് ഓര്‍മ. 

അതും വിഡിയോ കോള്‍. അരമണിക്കൂറോളം നീണ്ട സംഭാഷണം റെക്കോര്‍ഡു ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ പോയി. പകരം കിട്ടിയത് ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ മാത്രം. അന്നെടുത്ത ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ പിന്നീട് വാര്‍ത്തകള്‍ക്കൊപ്പം ഉപയോഗിച്ചിട്ടുണ്ട്.  സംസാരത്തിനിടെ എട്ടുവയസ്സുകാരിയായ മകള്‍ നിയ വന്നു ഫോണിലേക്ക് എത്തി നോക്കി. പിന്നെ അവളോടായി കുറെ നേരം സംസാരം. വളരെ ശാന്തഭാവത്തില്‍ മാത്രം സംസാരിച്ച നിമിഷയില്‍ മരണം മുന്നില്‍ കാണുന്നതിനിന്റെ ഭീതി നിഴലിച്ചു കാണാമായിരുന്നു. ഏറെ നാളായി കാണാനാകാത്ത സ്വന്തം മകളെ ഓര്‍ത്തിട്ടെന്നവണ്ണം നിമിഷ കുറെ നേരം അവളോടും സംസാരിച്ചു. വിശേഷങ്ങള്‍ ചോദിച്ചു.


ഇപ്പോഴും നിമിഷയുടെ വാര്‍ത്തകള്‍ വരുമ്പോള്‍ അന്നു സംസാരിച്ച ആന്റിയല്ലേ, അയ്യോ അവരു മരിക്കേണ്ടി വരുമോ എന്നു മകള്‍ സങ്കടപ്പെടുന്നതു കാണാറുണ്ട്. ഏയ് അതു വേണ്ടി വരില്ല, മരിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെന്നു പറയുമ്പോഴാണ് അവള്‍ക്ക് ആശ്വാസമാകുക.എന്തുകൊണ്ടു ഞാന്‍ കൊലപാതകിയായി - നിമിഷ തന്നെ പറഞ്ഞത് ​അതുവരെ ക്രൂരമായ കൊലപാതകം നടത്തി പിടിക്കപ്പെട്ടു ജയിലിലായ നിമിഷപ്രിയയെ കുറിച്ചായിരുന്നു വാര്‍ത്തകള്‍ ഏറെയും. എന്തുകൊണ്ടു താന്‍ കൊലപാതകിയായി എന്നു നിമിഷ തന്നെ വിശദീകരിക്കുന്നതായിരുന്നു മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച അഭിമുഖ റിപ്പോര്‍ട്ട്. ഒരു യുവതി എന്ന നിലയില്‍ അനുഭവിക്കാവുന്ന എല്ലാ ക്രൂരതകളും സുഹൃത്തായി സഹായിക്കാന്‍ എന്ന പേരില്‍ എത്തിയ ഒരാളില്‍ നിന്നുണ്ടാകുക. 

അതില്‍ നിന്നു രക്ഷ പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുക. അയാളെ മയക്കി കിടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെ മരിച്ചെന്നു സംശയിച്ചു കൊലപ്പെടുത്തേണ്ടി വരിക, ഒടുവില്‍ നുറുക്കി കഷണങ്ങളാക്കി ഒളിപ്പിച്ചു രക്ഷപെടാന്‍ നടത്തിയ ശ്രമം വിഫലമാകുക - എല്ലാം അവര്‍ വിശദീകരിച്ചു. ഇതിനെല്ലാം സഹായം ചെയ്ത സഹപ്രവര്‍ത്തയാകട്ടെ നിമിഷയ്‌ക്കൊപ്പം ജയില്‍ ശിക്ഷയിലുമായി.  കുറ്റപ്പെടുത്തിയിരുന്നവര്‍ പലരും നിമിഷ അനുഭവിക്കേണ്ടി വന്ന ദുരിതം വായിച്ചു തലയില്‍ കൈ വച്ചുപോയി. 

ഇതിനിടെ എറണാകുളത്ത് ഒരു വീട്ടില്‍ ജോലി ചെയ്തു ജീവിച്ചിരുന്ന നിമിഷയുടെ അമ്മയുടെയും ഭര്‍ത്താവിന്റെയും അഭിമുഖങ്ങളും മനോരമ ഓണ്‍ലൈനില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. നേരത്തേയും നിമിഷപ്രിയ കേസില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും യഥാര്‍ഥ സംഭവം പ്രതിയില്‍ നിന്നു തന്നെ കേട്ടറിഞ്ഞുള്ള റിപ്പോര്‍ട്ട് ആദ്യമായാണു പുറത്തു വരുന്നത്. അതുകൊണ്ടു തന്നെയാവണം സംഭവം ഏറെ ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തത്. നിമിഷയെ രക്ഷിച്ചു നാട്ടില്‍ കൊണ്ടു വരുന്നതിനുള്ള ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. 

യുകെ പ്രവാസികളായ ജയന്‍ എടപ്പാളും ആഷിക്ക് മുഹമ്മദ് നാസറും അഭിഭാഷക ദീപയും മൂസമാഷും കുഞ്ഞഹമ്മദ് കൂരാച്ചുണ്ടുമെല്ലാം അഡ്മിന്‍മാരായി വാട്സാപ്ഗ്രൂപ്പ് ആരംഭിച്ചു. പരമാവധി മാധ്യമപ്രവര്‍ത്തകരെയും പങ്കാളികളാക്കി. കോവിഡ് കാലമായിരുന്നതിനാല്‍ ഇടയ്ക്കിടെ ഓണ്‍ലൈന്‍ മീറ്റിങ് നടത്തി പദ്ധതികള്‍ തയാറാക്കുന്നതും പതിവായി. പ്രവാസികള്‍ പലരും സഹായ ഹസ്തവുമായി മുന്നോട്ടു വന്നു. കേന്ദ്ര തലത്തില്‍ നിന്നുള്ള ഇടപെടല്‍ മുതല്‍ ഉണ്ടായെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴകള്‍ നിഴലിക്കുന്നുണ്ടായിരുന്നു. 

സഹായം വാങ്ങിത്തരാമെന്നു വാഗ്ദാനം നല്‍കി ചിലര്‍ പണം തട്ടിയതാകാമെന്ന സംശയം വരെ ഇതിനകം ഉയര്‍ന്നെങ്കിലും ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.' യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയയുടെ വാട്സാപ് ഡിപിയിൽ ഒരു ഉദയ സൂര്യന്റെ ചിത്രമാണ്. ജീവിതത്തിൽ ഇനിയും ഒരു പ്രഭാതം ഉദിച്ചുയരുമെന്ന പ്രതീക്ഷ നിറഞ്ഞ ചിത്രം. 

എപ്പോൾ വേണമെങ്കിലും പട്ടാളക്കാർ വന്ന് മരണത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോകാം, മനസ്സിൽ നിറയെ ഭീതിയുണ്ടെങ്കിലും എവിടെ നിന്നെങ്കിലും തനിക്കായി ഒരു ശുഭവാർത്ത എത്തുമെന്ന പ്രതീക്ഷയിലാണ് നിമിഷ... മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണ രൂപം  വായിക്കാം   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !