കരിപ്പൂർ : മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കരിപ്പൂർ പൊലീസിന്റെ പിടിയിലായി. യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കത്ത് വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയിൽ എൻ.എസ്.സൂര്യ (31)യുടെ ലഗേജിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരെയും ഇൻസ്പെക്ടർ എ.അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് പൊലീസ് എത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു.
ദിവസങ്ങൾക്കു മുൻപ് മാത്രമാണ് സൂര്യ മസ്കത്തിലേക്കു പോയത്. കഴിഞ്ഞ 16നു മസ്കത്തിലെത്തിയതായാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കുള്ളിൽത്തന്നെ സൂര്യ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എംഡിഎംഎ നാട്ടിലെത്തിക്കാൻ കാരിയർ ആയി പോയതാകാമെന്നാണു പൊലീസ് നിഗമനം. ലഹരിക്കടത്തിനു വനിതാ യാത്രക്കാരെ ഉൾപ്പെടുത്തിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത് കോഴിക്കോട് വിമാനത്താവളത്തിൽ ഇതാദ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.