പി. ചിദംബരം നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെയും കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ മറച്ചുവയ്ക്കുകയാണെന്നും പഹൽഗാമിലെ ഭീകരർ പാക്കിസ്ഥാനിൽനിന്നുള്ളർ തന്നെയാണെന്നതിൽ ഉറപ്പില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം നടത്തിയ പരാമർശത്തിൽ വിവാദം കനക്കുന്നു. ദ് ക്വിന്റിനു നൽകിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ ആരോപണങ്ങൾ. അതേസമയം, ചിദംബരത്തിന്റെ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. പാക്കിസ്ഥാന് ക്ലീൻ ചിറ്റ് നൽകാൻ കോൺഗ്രസ് വെമ്പുകയാണെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ വാക്കുകൾ.

ചിദംബരം പറഞ്ഞത് ‘‘എവിടെയാണ് പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർ? അവരെ നേരിടാത്തത് എന്ത്? എന്തുകൊണ്ട് അവരെ തിരിച്ചറിഞ്ഞു പോലുമില്ല? ഭീകരർക്ക് സഹായം ചെയ്തുവെന്ന പേരിൽ കുറച്ചുപേരെ അറസ്റ്റ് ചെയ്ത വാർത്ത വന്നിരുന്നു. അവർക്ക് എന്താണ് സംഭവിച്ചത്? പല ഉദ്യോഗസ്ഥരിൽനിന്നു പലപ്പോഴായി പുറത്തുവന്ന ചില വിവരങ്ങൾ മാത്രമേ ഇതിനെപ്പറ്റിയുള്ളൂ. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) സിംഗപ്പുരിൽ ചെന്നു പറഞ്ഞതിൽനിന്നു ചില വിവരങ്ങൾ കിട്ടി. സൈനിക ഉപമേധാവി മുംബൈയിൽ നടത്തിയ പ്രസ്താവനയിൽനിന്നു ചിലതു കിട്ടി. ഇന്തൊനീഷ്യയിൽ നാവികസേനയിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ ഒരു പ്രസ്താവന നടത്തി. എന്നാൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ വിദേശകാര്യ മന്ത്രിയോ ഒരു സമഗ്ര പ്രസ്താവന നടത്താത്തത്?

ഓപ്പറേഷൻ സിന്ദൂറിൽ നമുക്ക് തന്ത്രപരമായ തെറ്റുകൾ സംഭവിച്ചിട്ടുള്ളത് മറയ്ക്കാനാണോ ഇത്തരം നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മൾ തന്ത്രം പുനഃപരിശോധിച്ചു. സിഡിഎസ് ഇതേക്കുറിച്ചു സൂചന നൽകി. എന്തു തന്ത്രപരമായ തെറ്റുകളാണ് നമുക്കുണ്ടായത്? എന്താണു പുനഃപരിശോധിക്കപ്പെട്ട തന്ത്രങ്ങൾ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള പ്രാപ്തി ബിജെപി സർക്കാരിനില്ലേ? അതല്ലെങ്കിൽ അവരതിന് ഉത്തരം പറയാൻ താൽപര്യപ്പെടുന്നില്ലെന്നു കരുതണം. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഈ നാളുകളിൽ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ചും അവർ പറയുന്നില്ല. ഭീകരരെ തിരിച്ചറിഞ്ഞോ? അവർ എവിടെനിന്നാണ് വരുന്നത്? നമുക്ക് ആകെ അറിയാവുന്നത് ഭീകരർ നമ്മുടെ നാട്ടിൽനിന്നുള്ളവർ തന്നെയാണെന്നാണ്. അവർ പാക്കിസ്ഥാനിൽനിന്നാണു വന്നതെന്ന് നമ്മൾ കരുതുന്നത് എന്തുകൊണ്ടാണ്? അതിനു തെളിവൊന്നുമില്ല. എത്ര നഷ്ടമുണ്ടായി എന്നതിനെക്കുറിച്ചും അവർ മറച്ചുവയ്ക്കുന്നു. യുദ്ധമുണ്ടാകുമ്പോൾ ഇരുഭാഗത്തും നാശനഷ്ടമുണ്ടാകുമെന്ന് ഞാനെഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു. ഇന്ത്യയ്ക്കും നഷ്ടമുണ്ടായിരിക്കാമെന്ന് എനിക്കു മനസ്സിലാകും.’’ – ചിദംബരം പറഞ്ഞു.

എതിർപ്പുമായി ബിജെപി പാക്കിസ്ഥാന് ക്ലീൻ ചിറ്റ് നൽകാൻ കോൺഗ്രസ് വെമ്പുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഓരോ തവണയും പാക്കിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണത്തെ നമ്മുടെ സേനകൾ നേരിടുമ്പോൾ എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ഇന്ത്യയുടെ പ്രതിപക്ഷമായിരിക്കുന്നതിനു പകരം പാക്കിസ്ഥാന്റെ പ്രതിരോധ അഭിഭാഷകർ ആയി മാറുന്നതെന്നും മാളവ്യ ചോദിച്ചു. ‘‘കാവി ഭീകരത എന്ന വാക്കിന്റെ ഉപജ്ഞാതാവാണ് യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം. ദേശീയസുരക്ഷയുടെ കാര്യം വരുമ്പോൾ അവ്യക്തത ഉണ്ടാകാൻ പാടില്ല. പക്ഷേ, കോൺഗ്രസിന്റെ കാര്യത്തിൽ, അവരെപ്പോഴും ശത്രുക്കളെ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കും’’ – മാളവ്യ എക്സിലെ കുറിപ്പിൽ പറഞ്ഞു.

മുംബൈ ഭീകരാക്രമണം മുതൽ സർജിക്കൽ സ്ട്രൈക്കും പഹൽഗാമും വരെ, കോൺഗ്രസിന്റെ കരങ്ങൾ എപ്പോഴും പാക്കിസ്ഥാന് ഒപ്പമാണെന്ന് വിമർശിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയും രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ പാർലമെന്റ് ചർച്ചയ്ക്ക് എടുക്കാൻ തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുൻപ് കോൺഗ്രസ് പാക്കിസ്ഥാനൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികരിച്ച് ചിദംബരം പലതരത്തിലുള്ള ട്രോളുകളുണ്ടെന്നും തെറ്റിദ്ധാരണ പരത്താൻ വിവിധ ടൂളുകളുണ്ടെന്നും ചിദംബരം തിങ്കളാഴ്ച എക്സിലെ കുറിപ്പിലൂടെ പ്രതികരിച്ചു. ‘‘സമ്പൂർണ അഭിമുഖം നൽകുന്നതിനു പകരം രണ്ടു വാചകങ്ങൾ എടുത്ത്, അതിലെ ചില വാക്കുകൾ നിശബ്ദമാക്കി കാണിക്കുന്നതാണ് ഏറ്റവും മോശം ട്രോളുകളിലൊന്ന്’’ – ചിദംബരം കുറിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !