തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. തിരുവനന്തപുരം കത്തോലിക്കാ ഫോറത്തിന്റെ നേതൃത്വത്തിൽ പാളയത്ത് നിന്ന് ആരംഭിച്ച വായ മൂടിക്കെട്ടിയുള്ള പ്രതിഷേധമാർച്ച് രാജ്ഭവനിലേക്കാണ് സംഘടിപ്പിച്ചത്
ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അടക്കമുള്ള സഭാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സന്യാസിമാർ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടാണ് ക്രിസ്ത്യൻ സഭകളുടെ സംയുക്ത സമരം. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കൾ ആവശ്യപ്പെട്ടു.
ബിജെപിയുമായി ഒരു സൗഹൃദ നിലപാടിലേക്ക് നീങ്ങിയ ക്രൈസ്തവസഭ നിലപാട് തിരുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രസർക്കാരിനും ബിജെപി നേതൃത്വത്തിനെതിരെയും കടുത്തനിലപാടിലേക്കാണ് സഭ നീങ്ങുന്നത്.
സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢിൽ അറസ്റ്റിലായത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജ്‌റങ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.