ലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ മുപ്പത്തിയൊന്നുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു. സംഭവത്തിൽ ഭർതൃ മാതാപിതാക്കൾ അറസ്റ്റിൽ. ബുധനാഴ്ചയാണ് രേഷ്മ എന്ന യുവതി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പുരുഷന്മാർ ലുധിയാനയിലെ ആരതി ചൗക്കിനു സമീപം വലിയ ചാക്കുകെട്ട് ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രേഷ്മയുടെ ഭർത്താവിന്റെ പിതാവ് കൃഷൻ, മാതാവ് ദുലാരി, ഇവരുടെ ബന്ധു അജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രേഷ്മ രാത്രി അനുവാദം വാങ്ങാതെ പുറത്തുപോകുന്നതും വൈകിയെത്തുന്നതും കൃഷനും ദുലാരിക്കും ഇഷ്ടമായിരുന്നില്ല. ഇതു സംബന്ധിച്ചുണ്ടായ തർക്കത്തിനു പിന്നാലെയാണ് ഇരുവരും ചേർന്ന് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശേഷം ബന്ധുവായ അജയ്‌യുടെ സഹായത്തോടെ മൃതദേഹം ആരതി ചൗക്കിൽ ഉപേക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ചാക്കിനുള്ളിൽ അഴുകിയ മാങ്ങയാണെന്നാണ് പ്രതികൾ പറഞ്ഞത്.വീണ്ടും ചോദിച്ചപ്പോൾ ചത്ത നായയെ ചാക്കിൽക്കെട്ടി കളയാൻ കൊണ്ടുവന്നതാണെന്നും പറഞ്ഞു. പിന്നീട് മോട്ടർ സൈക്കിൾ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ചാക്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. മൂക്കിൽനിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് മോട്ടർ സൈക്കിളിന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.