ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുമതി നിഷേധിച്ചതിനെത്തുടർന്ന്, 27 ആഴ്ച പ്രായമുള്ള ഗർഭം ഒഴിവാക്കുന്നതിൽനിന്നു പതിനാറുകാരി പിൻമാറി. പീഡനത്തെ തുടർന്നായിരുന്നു പെൺകുട്ടി ഗർഭിണിയായത്.
ഗർഭം ഒഴിവാക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് പെൺകുട്ടിക്ക് കഴിഞ്ഞ 30നു അനുമതി നൽകിയിരുന്നു. എന്നാൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ഇത് ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി എയിംസിലെ ഡോക്ടർമാരുടെ സംഘം ഇന്നലെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെത്തുടർന്നാണു പെൺകുട്ടി തീരുമാനം മാറ്റിയത്.
ഗർഭാവസ്ഥയിൽ 6 മാസം പിന്നിട്ട കുഞ്ഞിനെ സീസേറിയനിലൂടെ ഒഴിവാക്കേണ്ടി വരുമെന്നും ഇത് അമ്മയ്ക്കു ഭാവിയിലും പ്രശ്നങ്ങളുണ്ടാക്കുമെന്നും മെഡിക്കൽ സംഘം ഇന്നലെ കോടതിയിൽ അറിയിച്ചു. ഒപ്പം ഭ്രൂണഹത്യയ്ക്ക് തുല്യമാകുമെന്നും വ്യക്തമാക്കി.
ഇതോടെ, ദൗർഭാഗ്യകരമായ സാഹചര്യമാണെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ഗർഭം ഒഴിവാക്കാൻ അനുമതി നിഷേധിച്ചു. പെൺകുട്ടിക്കും കുഞ്ഞിനും അടുത്ത 5 വർഷത്തേക്ക് സൗജന്യ ചികിത്സ നൽകാൻ കോടതി എയിംസിനോട് നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.