കലവൂർ : മകളെ കൊലചെയ്ത രീതി വിവരിച്ചപ്പോൾ ശബ്ദംഒട്ടും പതറുകയോ സങ്കടമോ ജോസ്‌മോനിൽ ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ ഒൻപതോടെ ജോസ്‌മോന്റെ ഓമനപ്പുഴ കുടിയാംശ്ശേരിൽ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ മകൾ എയ്ഞ്ചൽ ജാസ്മിന്റെ സംസ്‌ക്കാരച്ചടങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ബന്ധുക്കൾ. ഒരു ഭാവഭേദവുമില്ലാതെ മരണാനന്തര ചടങ്ങുകൾക്കുള്ള പന്തലിലൂടെ നടന്ന് വീടിനകത്തു കയറി പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു.ഇടയ്ക്കിടെ രാത്രിയിൽ പുറത്തു പോകുമായിരുന്നത് വിലക്കുമായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ഇറങ്ങിപ്പോയപ്പോഴും വിലക്കനുസരിക്കാതെ പോയി.
തിരികെ വന്നുകയറിയപ്പോൾ സ്വീകരണ മുറിയിൽ വെച്ച് മകളുമായി വാക്കേറ്റവും വഴക്കുമുണ്ടായി. ഇതിനിടയിൽ ജാസ്മിൻ അമ്മ ജെസിയെ ചവിട്ടി താഴെയിട്ടു. ബൈബിൾ അടക്കമുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞു. സ്ഥിരമായി ഉണ്ടാകുന്ന വഴക്കും ബഹളവും അന്നും ആവർത്തിച്ചതോടെ മകളെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.ഇരുകൈകളും കൊണ്ട് പുറകിലൂടെ മകളുടെ കഴുത്തിന് പിടിച്ചു ഞെക്കി. കുതറാൻ ശ്രമിച്ചപ്പോൾ ഭാര്യ മകളുടെ രണ്ടു കൈയും മുമ്പോട്ട് കൂട്ടിക്കെട്ടി പിടിച്ചു. ബോധരഹിതയായി താഴെ വീണപ്പോൾ ശ്വാസമുണ്ടെന്ന് മനസ്സിലാക്കി തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം ഇരുവരും കൂടി താങ്ങിയെടുത്ത് മകളുടെ മുറിയിൽ കട്ടിലിൽ കിടത്തി. പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കാനായി ഏറെ അടുപ്പമുള്ള സഹോദരൻ അലോഷ്യസിനെ ജെസി വിളിച്ചുവരുത്തി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച 11.45 ഓടെ എയ്ഞ്ചൽ ജാസ്മിന്റെ ചേതനയറ്റ ശരീരം കുടിയാംശ്ശേരി വീട്ടുമുറ്റത്തേക്കെത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് കാണാനായി കാത്തുനിന്നിരുന്നത്. അപ്പൂപ്പൻ സേവ്യറിന്റെയും അമ്മൂമ്മ റബേക്കയുടെയും വാവിട്ടുള്ള കരച്ചിൽ കൂടിനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ജാസ്മിന്റെ ചലനമറ്റ ശരീരത്തിനടുത്ത് തകർന്ന് ഇരുന്ന ഭർത്താവ് മനുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും കുഴങ്ങി. ഭർത്താവുമായി പിണങ്ങി അഞ്ചു മാസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് ജാസ്മിൻ എത്തിയത്. മരണാനന്തര ശുശ്രൂഷകൾ പൂർത്തിയാക്കി ഒരു മണിക്കൂറിനു ശേഷം വീടിന്റെ തൊട്ടടുത്തുള്ള സെയ്ന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോയി. കോരിച്ചൊരിയുന്ന മഴയെത്തും നൂറുകണക്കിനാളുകൾ വിലാപയാത്രയ്‌ക്കൊപ്പം നടന്നു.മകളുടെ സംസ്‌ക്കാര ശുശ്രൂഷാ ചടങ്ങുകൾ വീട്ടിൽ നടക്കുമ്പോൾ ജോസ് മോനും ജെസിയും പോലീസ് കസ്റ്റഡിയിൽ സ്റ്റേഷനിലായിരുന്നു. അവസാനമായി മകളെ കാണാൻ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചില്ല. ചോദ്യംചെയ്യലിൽ ജെസി ആദ്യം കരഞ്ഞെങ്കിലും പിന്നീട് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. പകൽ ഓട്ടോറിക്ഷ ഓടിച്ചു രാത്രിയിൽ സെക്യൂരിറ്റി പണിയും ചെയ്ത് കുടുംബം നോക്കുന്ന ജോസ്‌മോനോട് എല്ലാവർക്കും വലിയ കാര്യമായിരുന്നു. ഒരുവിധ ബഹളങ്ങളിലും ഇയാൾ ഉൾപ്പെട്ടിരുന്നില്ല.
പള്ളിയിൽ പോകാനായി ഉണർത്താൻ ചെന്നപ്പോൾ എയ്ഞ്ചൽജാസ്മിൻ മരിച്ചുകിടക്കുകയായിരുന്നുവെന്ന് അയൽവാസികളോട് പറയണമെന്നു തുടങ്ങുന്ന തിരക്കഥ അലോഷ്യസ് വിചാരിച്ചപോലെതന്നെ ആദ്യഘട്ടം ഭംഗിയായി. വിവരമറിഞ്ഞ് ആളുകൾ വന്നപ്പോൾ ജോസ്‌മോനും ജെസിയും വാവിട്ടു കരഞ്ഞു. ഹൃദയസ്തംഭനം മൂലം മരിച്ചെന്ന് അവരോടൊക്കെ പറഞ്ഞു. പോലീസിനെ അറിയിക്കാതെയും ആശുപത്രിയിൽ കൊണ്ടുപോകാതെയും സംസ്കാരം നടത്താനുള്ള അലോഷ്യസിന്റെ നീക്കം നടന്നില്ല. പഞ്ചായത്തംഗം അറിയിച്ചത് അനുസരിച്ച് പോലീസിന്റെ നിർദേശാനുസരണം ജാസ്മിനെ ആശുപത്രിയിൽ കൊണ്ടുപോകാനും എല്ലാത്തിനും കൂടെ രാവിലെ മുതൽ അലോഷ്യസ് ഉണ്ടായിരുന്നു. മൊഴി നൽകാൻ ആരെങ്കിലും സ്റ്റേഷനിലേക്ക് എത്തണമെന്നുള്ള പോലീസിന്റെ നിർദേശത്തിൽ അലോഷ്യസ് ഓടി ചെന്നു. കൊലപാതക വിവരം പോലീസിനോട് പറയാതെ രാവിലെ ചെന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നുവെന്നും ഹൃദയസ്തംഭനം ആയിരിക്കാമെന്നും മൊഴി നൽകി. വാസ്തവവിരുദ്ധമായ മൊഴികളെല്ലാം അലോഷ്യസിന് വിനയായി. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു, കൊലപാതക വിവരം മറച്ചുവെച്ചു തുടങ്ങിയ കാര്യങ്ങൾ വെച്ച് ഇയാൾക്കെതിരേ പോലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.