ഇസ്ലാമാബാദ്: ഭൂചലനത്തിന് പിന്നാലെ പാകിസ്താനിലെ കറാച്ചിയിലെ ജയിലില്‍നിന്ന് ഇരുന്നൂറിലേറെ തടവുകാര്‍ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി മുതല്‍ കറാച്ചിയില്‍ അനുഭവപ്പെട്ട ചെറുഭൂചലനങ്ങള്‍ക്ക് പിന്നാലെ ജയിലിലെ സെല്ലുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് 216 തടവുകാര്‍ ജയില്‍ ചാടിയത്. ഇവരില്‍ 135 പേര് ഇപ്പോഴും ഒളിവിലാണെന്നും ജയിലിലെ സംഘര്‍ഷത്തിനിടെ ഒരു തടവുകാരന് മരിച്ചതായും ജയില്‍ സൂപ്രണ്ട് അറിയിച്ചു.കറാച്ചിയിലെ മാളിര്‍ ജയിലില്‍ നിന്നാണ് കഴിഞ്ഞ ദിവസം തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി മുതല്‍ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറുഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയോടെ റിക്ടര്‍ സ്കെയിലില്‍ 2.6, 2.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായി. മാളിര്‍ ജയില്‍ സ്ഥിതിചെയ്യുന്ന മേഖലയില്‍ ഉള്‍പ്പെടെ പ്രകമ്പനം അനുഭവപ്പെട്ടു. തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതിനിടെയാണ് കൂട്ടജയില്‍ച്ചാട്ടമുണ്ടായത്.
ഭൂചലനത്തെത്തുടര്‍ന്നുള്ള മുന്‍കരുതലെന്ന നിലയില്‍ ജയിലിലെ നാല്, അഞ്ച് സര്‍ക്കിളുകളിലെ തടവുകാരെ ബാരക്കുകളില്‍നിന്ന് മാറ്റിയശേഷമാണ് പലരും രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഏകദേശം അറുന്നൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളില്‍നിന്ന് പുറത്തിറക്കിയിരുന്നത്. തുടര്‍ന്ന് തടവുകാര്‍ ഈ അവസരം മുതലാക്കി ജയിലിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി. സ്ഥിതിഗതികള്‍ കുഴഞ്ഞുമറിഞ്ഞതോടെ ജയില്‍ ജീവനക്കാരും വലഞ്ഞു.
തടവുകാരില്‍ ചിലര്‍ ജയിലിന്റെ മതില് തകര്‍ത്താണ് പുറത്തേക്ക് ചാടിയതെന്നാണ് വിവരം. ഭൂചനലത്തെത്തുടര്ന്ന് മതിലിന് ബലക്ഷയമുണ്ടായിരുന്നു. ഇതാണ് തടവുകാര്‍ മുതലെടുത്തത്. അതിനിടെ, സെല്ലുകളില്‍നിന്ന് പുറത്തിറക്കിയ നൂറുകണക്കിന് തടവുകാര്‍ ജയിലിലെ പ്രധാനഗേറ്റിന് സമീപവും സംഘടിച്ചു. ഇവിടെ തിക്കുംതിരക്കും സംഘര്‍ഷാവസ്ഥയും ഉടലെടുത്തതോടെ ജയില്‍ അധികൃതര്‍ക്കും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ല. ഇതിനിടെയാണ് നൂറോളം തടവുകാര്‍ ഗേറ്റ് ബലമായി തുറന്ന് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ജയിലിനുള്ളിലുണ്ടായ തിക്കിലും തിരക്കിലും ഒരു തടവുകാരന് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു ജയില്‍ ജീവനക്കാരനും പരിക്കേറ്റു. തടവുകാര്‍ ജയിലിന് പുറത്ത് റോഡിലൂടെ നടന്നുനീങ്ങുന്നതിന്റെയും ജയിലിനുള്ളില്‍നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഏറ്റവും വലിയ ജയില്‍ച്ചാട്ടമാണ് മാളിര്‍ ജയിലില്‍ നടന്നതെന്നാണ് വിലയിരുത്തല്‍. വിവരമറിഞ്ഞ് സിന്ധ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഗുലാംനബി മേമന് ജയില്‍ സന്ദര്‍ശിച്ചു. ജയിലിലുണ്ടായിരുന്ന തടവുകാരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവരില്‍ പലരും മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.