തിരുവനന്തപുരം; പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ 30 വർഷം കഠിനതടവിനു ശിക്ഷിച്ച് കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ സജീവിന്റെ മകൻ അഫ്‌സലിനെയാണ് (18) തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.2024നാണ് കേസിനാസ്‌പദമായ സംഭവം.
പതിമൂന്നു വയസ്സുള്ള പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ കൈവശപ്പെടുത്തി. എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയം അവിടെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തി കരഞ്ഞു നിലവിളിച്ചെങ്കിലും അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല.പ്രതി യാതൊരുവിധത്തിലുമുള്ള ദയ അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നൽകാതെയാണ് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത് എന്ന അപൂർവതകൂടി ഈ കേസിനുണ്ട്. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ വി. സൈജുനാഥ്, ജി. അരുൺ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 28 സാക്ഷികളെ വിസ്തരിച്ചു. 71 രേഖകകളും 16 തൊണ്ടികളും ഹാജരാക്കി പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.