തിരുവനന്തപുരം: രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ആർഎസ്എസിന്റെ കൃത്യമായ അജണ്ട അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന ഫോട്ടോ മാത്രമാണിതെന്നും കാവിവൽക്കരണത്തിന്റെ ശ്രമമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഏത് ഭാരതാംബയെന്ന് ചോദിച്ച അദ്ദേഹം, ഭാരതാംബ എന്ന് പറയുന്നത് ഒരു ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ അല്ലെന്നും വ്യക്തമാക്കി.'ഇത് കാവിവൽകരണത്തിനുള്ള ശ്രമമാണ്. ഇന്ത്യയുടെ ഫോട്ടോ കൂടിയല്ല ഇത്. വളരെ ബോധപൂർവം തന്നെയാണിത് പറയുന്നത്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി അത് ഉപയോഗിക്കണമെന്ന് വാശിപിടിക്കേണ്ട കാര്യമില്ല. മന്ത്രി സ്വീകരിച്ച നിലപാടാണ് ശരി. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഒരു മതനിരപേക്ഷ സമൂഹത്തിന്റെ ഭാഗമായിട്ടുള്ള അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മതനിരപേക്ഷ ഉള്ളടക്കമാണ് സർക്കാരിന്റെ സന്ദേശം. ഒരു വർഗീയതയ്ക്കും കീഴടങ്ങില്ല'- എംവി ഗോവിന്ദൻ പറഞ്ഞു.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിലാണ് ആർഎസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഭാരതാംബ ചിത്രം വേദിയിൽ സ്ഥാപിച്ചത്. ഇതേത്തുടർന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ ആർ.വി. അർലേക്കർ വഴങ്ങിയില്ല. തുടർന്നായിരുന്നു കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്.
പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാജ്ഭവനിൽ നടത്താനായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്. രാജ്ഭവനിലെ പ്രധാന ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രാജ്ഭവനിലെത്തിയിരുന്നു. ഹാളിലുണ്ടായിരുന്ന ഭാരതാംബയുടെ ചിത്രം ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.
ഗവർണർ ആർവി അർലേക്കർ ചുമതലയേറ്റതിനുശേഷമായിരുന്നു ഈ ചിത്രം രാജ്ഭവനിൽ സ്ഥാപിച്ചത്. വേദിയിൽ നിന്ന് ചിത്രം നീക്കണമെന്ന് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ രാജ്ഭവനോട് ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പരിപാടി ഉപേക്ഷിക്കുന്നതായി കൃഷി വകുപ്പ് അറിയിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.