മലപ്പുറം; ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതായി 7 മാസം മുൻപ് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെന്നും അവർ തിരിഞ്ഞു നോക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പ്രദേശവാസികൾ.
നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു(15)ആണ് കഴിഞ്ഞദിവസം മരിച്ചത്. ഷാനു, യദു എന്നിവർക്ക് പരുക്കേറ്റിരുന്നു. ഫുട്ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.‘‘എല്ലാവരുടെയും കൺമുന്നിലാണ് മോഷണം നടക്കുന്നത്. ആരോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. പന്നിയെ പിടിക്കാനാണ് കെണിവയ്ക്കുന്നത്. ഭൂമി ഉടമസ്ഥന് ഇതുമായി ബന്ധമില്ല.5 കുട്ടികൾ ഉണ്ടായിരുന്നു. ഷോക്കേറ്റ ഒരു കുട്ടി എന്റെ വീട്ടിലേക്ക് ഓടിവന്നു. മൂന്നു കുട്ടികൾ വെള്ളത്തിൽ കിടക്കുകയായിരുന്നു. ഒരാൾ കരയിലുണ്ടായിരുന്നു. കമ്പ് ഉപയോഗിച്ച് ഒരു കുട്ടിയെ വെള്ളത്തിൽനിന്നു മാറ്റി. ഞാൻ കൂട്ടുകാരെ വിളിച്ചു പറഞ്ഞ് ഫ്യൂസ് ഊരിയശേഷം മറ്റ് കുട്ടികളെ സ്ഥലത്തുനിന്നു മാറ്റി. മരിച്ച കുട്ടി മുഖം ഇടിച്ചാണ് വീണത്’’– പ്രദേശവാസിയായ ശ്യാം മാധ്യമങ്ങളോട് പറഞ്ഞു. ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണെന്നു നാട്ടുകാർ പറഞ്ഞു.
കുട്ടി ഷോക്കേറ്റു മരിച്ച തോടിന്റെ ഒരു വശത്ത് കാടും മറുവശത്ത് കൃഷിഭൂമിയുമാണ്. ഇതിനു മുൻപ് ഒരാൾ ഷോക്കേറ്റു മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കെഎസ്ഇബി ലൈൻ പ്ലാസ്റ്റിക് കേബിൾകൊണ്ട് കവറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ആളുകൾ സഞ്ചരിക്കുന്ന പാതയാണെങ്കിലും കെണി വച്ചിരിക്കുന്നത് ആരും ശ്രദ്ധിക്കില്ല. മീൻപിടിക്കാനായി കുടംബത്തോടെ പലരും എത്തുന്ന സ്ഥലമാണ്. വൈദ്യുതി മോഷ്ടിച്ച് ഇത്രയും ദൂരം ലൈൻ വലിക്കുന്നത് ആദ്യമായാണെന്നും അരകിലോമീറ്റോളം നീളത്തിൽ വയർ വലിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
സർക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വൈദ്യുതി കെണികൾക്ക് കെഎസ്‌ഇബി മൗനാനുവാദം നൽകിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുഃഖകരമായ സാഹചര്യമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. നിലമ്പൂരിൽ റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.