ജയ്പൂർ: നാൽപ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് നാലര കോടി രൂപ തട്ടിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായിരുന്ന സാക്ഷി ഗുപ്തയാണ് ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്നായി പണം പിൻവലിച്ചത്.
സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്‍റെ രാജസ്ഥാനിലെ കോട്ടയിൽ ഡിസിഎം ബ്രാഞ്ചിലെ മാനേജർ തരുണ്‍ ആണ് തട്ടിപ്പ് വിവരം പൊലീസിനെ അറിയിച്ചത്. 2020 -23 കാലഘട്ടത്തിൽ ബ്രാഞ്ചിലെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്സിന്‍റെ അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജർ നൽകിയ റിപ്പോർട്ട്.41 ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്നാണ് അവരറിയാതെ സാക്ഷി പണം പിൻവലിച്ചത്.പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പ്രകാരം സാക്ഷി തനിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഇക്കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഉദ്യോഗ് നഗർ സിഐ ജിതേന്ദ്ര സിങ് അറിയിച്ചു.
സാക്ഷി ഗുപ്ത ഉപഭോക്താക്കളുടെ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് 2020 നും 2023 നും ഇടയിൽ 110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ പിൻവലിച്ചു എന്നാണ് കണ്ടെത്തൽ.അന്വേഷണത്തിൽ സാക്ഷി ഗുപ്ത നിക്ഷേപകരുടെ ബാങ്കിലെ പണം അവരറിയാതെ പിൻവലിച്ച് ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് കണ്ടെത്തുകയായിരുന്നു. വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെ തുടർന്ന് പണം അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കാൻ ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞില്ലയെന്ന് പൊലീസ് പറയുന്നത്.
ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതോടെ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.പണം പിൻവലിക്കുമ്പോൾ സന്ദേശം വരാതിരിക്കാൻ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും ഇവർ മാറ്റിയിരുന്നു. പകരം തന്‍റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ മാറ്റി നൽകി. പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചുനൽകുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞശേഷം നിരവധി നിക്ഷേപകരാണ് പണം പിൻവലിക്കാനായി എത്തിയിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.