കൊച്ചി: പെന്തകോസ്ത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സമിതി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസ്.
നാല് മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖം 45 മിനിറ്റിലേക്ക് ചുരുക്കിയപ്പോള്‍ പലതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ന്നുമാറിയതാണെന്നും ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവെച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു. അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം പി ഫേസ്ബുക്കിലൂടെ അറിയിച്ചു.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍ എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.പെന്തക്കോസ്ത് സമൂഹത്തിന് വിഷമം തോന്നുന്ന ചില കാര്യങ്ങള്‍ അഭിമുഖത്തിലെ തന്റെ പരാമര്‍ശത്തില്‍ കടന്നുവന്നുവെന്നാണ് ഇപ്പോഴത്തെ പരാതി. നാലുമണിക്കൂറോളം നീണ്ടുനിന്ന അഭിമുഖം മുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കിയപ്പോള്‍ പലതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ന്നു മാറി,
ഒപ്പം വിശദീകരണങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പ്രകാരം ഏത് മതക്കാര്‍ക്കും അവരുടെ വിശ്വാസം മുറുകേ പിടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി എക്കാലത്തും ഞാന്‍ നിലകൊണ്ടിട്ടുണ്ട്. പാര്‍ലമെന്റിലെ എന്റെ ഇടപെടല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുന്നതാണ്. അതേസമയം, അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു', ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.
പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥനാ രീതികള്‍ അനാവശ്യവും അരോചകവുമാണെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. പരാമര്‍ശത്തില്‍ ജോണ്‍ ബ്രിട്ടാസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി രംഗത്തെത്തിയിരുന്നു. വിശ്വാസത്തില്‍ താല്‍പര്യമില്ലെങ്കിലും പെന്തക്കോസ്ത് വിഭാഗങ്ങളുടെ വോട്ട് വാങ്ങിക്കാന്‍ അവരുടെ പള്ളികള്‍ കയറിയിറങ്ങുന്ന സഖാക്കന്മാരെ വിശ്വാസികള്‍ തിരിച്ചറിയണം എന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചിരുന്നു.
ജോണ്‍ ബ്രിട്ടാസിന്‍റെ പ്രതികരണത്തിന്‍റെ പൂർണ്ണരൂപം-അടുത്തിടെ ഒരു ഹിന്ദി സാമൂഹ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ പെന്തകോസ്ത് സമൂഹത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. വിദേശപ്രതിനിധി സംഘത്തിന്റെ ഭാഗമായി രണ്ടാഴ്ച രാജ്യത്തിന് പുറത്തിയിരുന്നതു കൊണ്ട് വിശദാംശങ്ങൾ ഇപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. മാത്രമല്ല പെന്തകോസ്ത് വിഭാഗത്തിലെ ചിലരുടെ സന്ദേശങ്ങളും വായിക്കാനിടയായതിന്റെ പശ്ചാത്തലതിലാണ് ഈ കുറിപ്പ്.
അടുത്തയിടെയാണ് അഭിമുഖം വന്നതെങ്കിലും മാസങ്ങൾക്കു മുൻപ് റെക്കോർഡ് ചെയ്തതാണെന്ന് അത് സൂക്ഷമമായി കാണുന്നവർക്ക് മനസ്സിലാകും. അഭിമുഖത്തിൽ ഞാൻ പ്രധാനമായും ഊന്നാൻ ശ്രമിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയും രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ചായിരുന്നു. അയോധ്യയുടെ പശ്ചാത്തലത്തിൽ ഉയർത്തിയ ചോദ്യങ്ങളായിരുന്നു അഭിമുഖത്തിൽ ഏറെയും.
പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാൾ അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ മുഖ്യപൂജാരിയായി കാർമികത്വം വഹിച്ചത് ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്റു ഇതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് അയച്ച കത്തുകളെക്കുറിച്ചും പരാമർശിച്ചിരുന്നു. അതേസമയം, വിശ്വാസം വ്യക്തിപരമാണെന്ന നിലപാടാണ് എനിക്കുള്ളതെന്നും അടിവരയിട്ട് പറഞ്ഞിരുന്നു.
അതിനിടയിൽ പഞ്ചാബിലെ ഒരു സംഭവത്തെ മുൻനിർത്തി ചില ചോദ്യങ്ങളും അവതാരകൻ ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചപ്പോൾ പെന്തകോസ്ത് സമൂഹത്തിന് വിഷമം തോന്നുന്ന ചില കാര്യങ്ങൾ കടന്നുവന്നു എന്നാണ് ഇപ്പോഴത്തെ പരാതി. നാലുമണിക്കൂറോളം നീണ്ടുനിന്ന അഭിമുഖം മുക്കാൽ മണിക്കൂറിലേക്ക് ചുരുക്കിയപ്പോൾ പലതും സന്ദർഭത്തിൽ നിന്നും അടർന്നു മാറി, ഒപ്പം വിശദീകരണങ്ങൾ നഷ്ടമാകുകയും ചെയ്തു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചത്.
ഭരണഘടന നൽകുന്ന അവകാശങ്ങൾ പ്രകാരം ഏത് മതക്കാർക്കും അവരുടെ വിശ്വാസം മുറുകേ പിടിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി എക്കാലത്തും ഞാൻ നിലകൊണ്ടിട്ടുണ്ട്. പാർലമെൻറിലെ എന്റെ ഇടപെടൽ ശ്രദ്ധിക്കുന്നവർക്ക് അത് ബോധ്യപ്പെടുന്നതാണ്. അതേസമയം, അഭിമുഖത്തിലെ ഏതെങ്കിലും പരാമർശം പെന്തകോസ്ത് വിഭാഗത്തിന് വിഷമം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അചഞ്ചലമായി നിലക്കൊള്ളുന്ന പൊതുപ്രവർത്തകനാണ് ഞാൻ എന്ന കാര്യം അവർ ഓർമ്മിക്കും എന്നും കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.