75,000ത്തിലധികം കേസുകൾ തെളിയിച്ച ഇന്ത്യയിലെ ആദ്യത്തെ വനിത കുറ്റാന്വേഷകയായ രജനി പണ്ഡിറ്റിന് തന്റെ 22-ാമത്തെ വയസിൽ ആദ്യത്തെ ആദ്യത്തെ അന്വേഷണം നടത്തുമ്പോൾ പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന വാക്ക് പോലും അപരിചിതമായിരുന്നു.ഇന്ത്യയുടെ വനിത ഷെർലക് ഹോംസ് എന്നാണ് രജനി പണ്ഡിറ്റ് അറിയപ്പെടുന്നത്. കുറ്റാന്വേഷണ മേഖല പുരുഷന്മാർ അടക്കി വാണിരുന്ന ഒരു കാലത്ത്, സ്വന്തം പേര് ചരിത്രത്തിൽ അടയാളപ്പെടുത്തിക്കൊണ്ട് 75,000ത്തിലധികം കേസുകൾ അന്വേഷിച്ച് കണ്ടെത്തിയ രജനി പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ച സ്ത്രീയായിരുന്നു
രജനി.കോളേജ് പഠനകാലത്തായിരുന്നു ജീവിതത്തിലെ വഴിത്തിരിവായ സംഭവത്തിൽ രജനി ഇടപെട്ടത്. ഒരു സുഹൃത്തിന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന് തോന്നിയ സംശയമായിരുന്നു തന്റെ കഴിവുകൾ തിരിച്ചറിയാൻ അവരെ സഹായിച്ചതെന്ന് രജനി ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുകാരറിയാത്ത ചില ബന്ധങ്ങൾ അന്ന് രജനിയുടെ ആ കൂട്ടുകാരിക്ക് ഉണ്ടായിരുന്നു.
ഒരാളുടെ ഏറ്റവും സ്വകാര്യമായ കാര്യത്തിൽ ഇടപെടേണ്ടതില്ല എന്ന തോന്നലിൽ രജനി അന്ന് അതിന് പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ അതിൽ ഒരു ബന്ധം വഷളാവുകയും ഒരാൾ അവരെ ചൂഷണം ചെയ്യുമെന്നും മനസിലാവുകയും ചെയ്ത ഘട്ടത്തിൽ രജനി അവരറിയാതെ, മാറി നിന്ന് നിരീക്ഷിക്കാൻ തീരുമാനിച്ചു. അവൾ അപകടത്തിലാവും മുൻപ് രജനി ആ കുട്ടിയുടെ വീട്ടിൽ കാര്യങ്ങൾ അറിയിച്ചു.
അന്ന് ആ കുട്ടിയുടെ അച്ഛൻ ചോദിച്ച ഒരു വാക്കാണ് രജനി പണ്ഡിറ്റ് എന്ന കുറ്റാന്വേഷകയെ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 'നിങ്ങൾ ഡിറ്റക്ടീവ് ആണോ'എന്നായിരുന്നു ആ ചോദ്യം.കോളേജിൽ പഠിക്കുന്ന കാലത്ത് സ്വന്തം ആവശ്യങ്ങൾക്കായി പണം കണ്ടെത്തുന്നതിന് ഓഫീസിൽ പാർട് ടൈം ജോലി നോക്കിയിരുന്നു രജനി. അവിടെ നിന്നുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ നിന്നാണ് അന്വേഷണത്തിൽ തനിക്കുള്ള കഴിവും താൽപര്യവും രജനി ഉറപ്പിക്കുന്നത്.ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ വീട്ടിൽ സ്ഥിരമായി മോഷണം നടക്കാറുണ്ടെന്ന് അവർ ഒരുവേളയിൽ രഞ്ജിനിയോട് പറയുന്നിടത്താണ് രഞ്ജിനി പണ്ഡിറ്റ് എന്ന കുറ്റാന്വേഷകയുടെ കഥ ആരംഭിക്കുന്നത്. മോഷണം നടത്തുന്നത് മരുമകളാണോ എന്നായിരുന്നു അവരുടെ സംശയം. എന്നാൽ അവരുടെ പക്കൽ തെളിവുകളൊന്നുമില്ല, വെറും സംശയം മാത്രം. സംഭവം അറിഞ്ഞ രജനി ആ വീടിനെ രണ്ടോ, മൂന്നോ ദിവസത്തേക്ക് നിരീക്ഷണത്തിൽ വച്ചു.
നിരീക്ഷണത്തിനൊടുവിൽ സ്ത്രീയുടെ മകനാണ് മോഷണത്തിന് പിന്നിൽ എന്ന് രജനി കണ്ടെത്തി. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. ഇത് രഞ്ജിനിയുടെ ആത്മവിശ്വാസം കൂട്ടുകയും കുറ്റാന്വേഷക എന്ന നിലയിൽ തന്നെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തു. അന്നത്തെ ആ 22 കാരിക്ക് തന്റെ കഴിവിലുണ്ടായിരുന്ന ഉറച്ച ആത്മവിശ്വാസമായിരുന്നു അവരെ ഇന്ത്യയുടെ ഷെർലക് ഹോംസ് എന്ന വിശേഷണം വരെ എത്തിച്ചത്.
1991ൽ തന്റെ 25-ാമത്തെ വയസിൽ ആരൊക്കെ എതിർത്തിട്ടും സ്വന്തമായി ഡിറ്റക്ടീവ് ഏജൻസി തുടങ്ങുക എന്ന തന്റെ തീരുമാനത്തിൽ അവർ ഉറച്ച് നിന്നു. മറാത്തി സാഹിത്യത്തിലെ ബിരുദത്തിന് ശേഷം മറ്റു ചില ജോലികൾ ചെയ്യുന്ന കാലത്തായിരുന്നു അവരുടെ പ്രൈവറ്റ് ഡിറ്റക്ടീവ് ആകണം എന്ന ആഗ്രഹം ശക്തമാകുന്നത്. ഒരു പെൺകുട്ടിയെ വിശ്വസിച്ച് 75,000ത്തിലധികം കേസുകളെത്തിയത് എങ്ങനെയാണ്,
അതും ആണുങ്ങൾ മാത്രം കൊടികുത്തി വാണിരുന്ന മേഖലയിൽ. അത് അവരുടെ കഴിവിന്റെയും ശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമായിരുന്നു. ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയ രജനി കടന്ന് പോയത് തന്റെ ജീവിതത്തെ, കരിയറിനെ തന്നെ മാറ്റിമറിച്ച നിരവധി കേസുകളിലൂടെയായിരുന്നു. വിവിധ കേസുകൾ തെളിയിക്കാൻ പലവിധ വേഷങ്ങൾ അവർ കെട്ടിയാടി.
ഒരു സ്ത്രീക്ക് എന്തെല്ലാം ചെയ്യാൻ കഴിയില്ല എന്ന് മാത്രം ഉറ്റുനോക്കിയിരുന്ന സമൂഹത്തിന് സ്ത്രീകൾക്ക് ഇതും കഴിയും എന്ന് കാണിച്ച് കൊടുത്തുകൊണ്ടായിരുന്നു രഞ്ജിനിയുടെ മുന്നേറ്റം.ഒരു കുറ്റാന്വേഷക എന്ന നിലയിൽ രജനി ഏറ്റവും കഷ്ടപ്പെട്ടത് ഒരു ഇരട്ടക്കൊലപാതകം തെളിയിക്കാനായിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു കുടുംബത്തിലെ അച്ഛനും മകനും ക്രൂരമായി കൊല ചെയ്യപ്പെട്ട കേസായിരുന്നു അത്. അന്ന് ആ കേസ് തെളിയിക്കുന്നതിനായി സ്വന്തം ഭർത്താവിനെയും മകനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്ന സ്ത്രീയോടൊപ്പം വേലക്കാരിയായി രജനി നിന്നു. അവരോടൊപ്പം കൂടി വിശ്വാസ്യത പിടിച്ച് പറ്റി. ആത്മവിശ്വാസത്തോടെ രജനി ആ വീട്ടിൽ തന്നെ തുടർന്നു.
ഒരു അത്യാവശ്യ ഘട്ടത്തിൽ ആ സ്ത്രീയ്ക്ക് സഹായമായി രജനി മാത്രമെ ഉണ്ടാവുകയുള്ളു എന്ന തോന്നൽ അവരിൽ ഉണ്ടാക്കിയെടുക്കാൻ രജനിക്ക് കഴിഞ്ഞു. വിവരങ്ങളും തെളിവുകളും അവരിൽ നിന്ന് തന്നെ കണ്ടെത്തി. ദിവസങ്ങൾ നീണ്ട രജനിയുടെ കാത്തിരിപ്പിനൊടുവിൽ കൊലപാതകി അവരുടെ വീട്ടിലെത്തി, സ്വന്തം ഭർത്താവിനെയും മോനെയും കൊലപ്പെടുത്തുന്നത് നോക്കി നിന്ന ആ സ്ത്രീയുടെ കാമുകനായിരുന്നു അത്.
ഏതുവിധേനയും പുറത്ത് കടക്കണമായിരുന്നു രജനിക്ക്, അവർ തന്റെ കാലിൽ ആഴത്തിൽ മുറിവുണ്ടാക്കി. മുറിവിൽ മരുന്ന് വയ്ക്കണമെന്നും, ഡോക്ടറെ കാണണമെന്നും ഇരുവരെയും ധരിപ്പിച്ച് അവർ പുറത്ത് പോയി. ഉടൻ തന്നെ അടുത്ത് കണ്ട എസ്ടിഡി ബൂത്തിൽ നിന്ന് ക്ലൈന്റിനെ വിളിച്ച് പോലീസുമായി വീട്ടിലേക്ക് എത്താൻ പറഞ്ഞു.അന്ന്, തന്റെ ജീവിതത്തിലെ ഏറ്റവും സങ്കീർണമായ കേസിന് രജനി തീർപ്പുണ്ടാക്കി.പോലിസ് എത്തി വാടകക്കൊലയാളിയെ അറസ്റ്റ് ചെയ്തു. കാമുകനുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ സ്വന്തം ഭർത്താവിനെയും മകനെയും കാമുകനെ ഉപയോഗിച്ച് നിർദാക്ഷിണ്യം കൊലപ്പെടുത്തുകയായിരുന്നു അവർ. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇത്തരത്തിൽ നിരവധി, അനവധി കേസുകൾ രജനി കൈകാര്യം ചെയ്തു. അറിയപ്പെടുന്ന ഡിക്ടടീവായി മാറി.
എന്നിട്ടും, ഒരു സ്ത്രീയ്ക്ക് ഒരിക്കലും കുറ്റാന്വേഷണം നടത്താൻ കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന പത്രാധിപർ അവരുടെ പരസ്യം പോലും പത്രത്തിൽ കൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ എല്ലാ കടമ്പകളും അതിജീവിച്ചുകൊണ്ട് 2003 ആയപ്പോഴേക്കും എട്ട് ജീവനക്കാരുള്ള ഡിറ്റക്ടീവ് ഏജൻസിയാക്കി തന്റെ സ്ഥാപനത്തെ മാറ്റാൻ അവർക്ക് കഴിഞ്ഞു. 2010 ആയപ്പോഴേക്കും 30 സ്റ്റാഫുകളും പ്രതിമാസം 30 കേസുകളുമായി വളർന്നു.
2018ലായിരുന്നു സിഡിആർ നിയമ വിരുദ്ധമായി വിറ്റു എന്ന പേരിൽ പൊലീസ് രജനിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ രജനി തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. അവിവാഹിതയായ രജനി പണ്ഡിറ്റ് തന്റെ ജീവിതം തന്നെ കുറ്റാന്വേഷണം എന്ന അഭിനിവേശത്തിന് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.