കൊച്ചി: തന്നെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ സങ്കടമുണ്ടെന്ന് നടി അനുശ്രീ. ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി വേഷം കെട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ് ഈ വിവാദങ്ങളെന്നും ഒരു സുപ്രഭാതത്തില്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കിയെന്നും അനുശ്രീ പറഞ്ഞു.
ഗൃഹലക്ഷ്മി മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. തനിക്കുമേല്‍ വര്‍ഗീയവാദി എന്ന ലേബല്‍ മനപ്പൂര്‍വ്വം ചാര്‍ത്തുകയാണെന്നും അവര്‍ ആരോപിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകയോ അംഗമോ അല്ല താനെന്നും അവരെ പിന്തുണച്ച് എവിടെയും സംസാരിച്ചിട്ടില്ലെന്നും അനുശ്രീ പറഞ്ഞു.'ഞാന്‍ അമ്പലത്തിന്റെ മുറ്റത്ത് ജനിച്ചുവളര്‍ന്ന ആളാണ്.വീടിന് തൊട്ടരികിലാണ് ക്ഷേത്രം. അവിടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഞങ്ങളൊക്കെ തന്നെയാണ് നടത്തുന്നത്. അതിനെ ഒരു പാര്‍ട്ടി പരിപാടിയായല്ല ഞങ്ങള്‍ കാണുന്നത്. സിനിമയിലെത്തിയ ശേഷം തിരക്കുകള്‍ കാരണം കുറച്ചുവര്‍ഷം എനിക്കതില്‍ പങ്കെടുക്കാനായില്ല. നാട്ടിലുണ്ടായിരുന്ന ഒരു വര്‍ഷം ഞാന്‍ പതിവുപോലെ ഘോഷയാത്രയ്ക്ക് പോവുകയും ഭാരതാംബയുടെ വേഷം കെട്ടുകയുമായിരുന്നു.അതൊരു സാധാരണ സംഭവമാണ്. അതിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് സങ്കടമുളള കാര്യമാണ്'-അനുശ്രീ പറഞ്ഞു.അന്ന് ഘോഷയാത്ര കഴിഞ്ഞ് ഞാന്‍ അമേരിക്കയിലേക്ക് ഒരു സ്റ്റേജ് ഷോയ്ക്കായി പോയി. അവിടെയെത്തി സോഷ്യല്‍ മീഡിയ തുറന്നുനോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി. ഞാന്‍ വര്‍ഗീയവാദിയായി മാറി. പിന്നീട് എന്ത് പോസ്റ്റിട്ടാലും അതിന് താഴെ വന്ന് ചിലര്‍ വര്‍ഗീയവാദി എന്ന് അധിക്ഷേപിക്കും.
ഞാന്‍ ദൈവവിശ്വാസിയാണ്. എന്നാല്‍ മറ്റ് മതങ്ങളെ തളളിപ്പറയുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അമ്പലത്തിലെ ദൈവത്തിന് മാല കെട്ടുന്നതുപോലെ വെട്ടുകാട് പളളിയില്‍ നൂലും കെട്ടാറുണ്ട്. ഇവര്‍ ആരോപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകയോ അംഗമോ അല്ല ഞാന്‍. അവരെ പിന്തുണച്ച് എവിടെയും സംസാരിച്ചിട്ടില്ല.ഞാന്‍ അതല്ല എന്ന് നൂറുതവണ പറയുമ്പോള്‍ എന്തിനാണ് ഞാന്‍ അതാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത്? ഞാന്‍ എന്താണെന്ന് അറിയാതെ നമ്മളെ വിചാരിക്കാത്ത രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ വിഷമം തോന്നില്ലേ?'-അനുശ്രീ കുട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.