കോതമംഗലം : കുട്ടമ്പുഴ മാമലക്കണ്ടത്തു കുടുംബങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്നു വീട്ടിലേക്കും വീടിനോട് ചേർന്നുള്ള ചായക്കടയിലേക്കും ജീപ്പിടിച്ചു കയറ്റിയതായി പരാതി. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന കോട്ടയ്ക്കൽ ഗോത്രവർഗ ഉന്നതിയിലെ വിനോദിനാണു (43) പരുക്കേറ്റത്. കൈക്കു പരുക്കേറ്റ വിനോദ് കോതമംഗലത്ത് ആശുപത്രിയിൽ ചികിത്സ തേടി. ജീപ്പ് ഓടിച്ച മാമലക്കണ്ടം തുമ്പേപ്പറമ്പിൽ രതീഷിന്റെ (കുഞ്ഞൻ-43) പേരിൽ വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ പൊലീസ് കേസെടുത്തു.
മാമലക്കണ്ടം കൊയ്‌നിപ്പാറ ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. മാമലക്കണ്ടം ഇടപ്പറമ്പിൽ വിജയമ്മയുടെ വീടിനോട് ചേർന്നാണു വിനോദ് ചായക്കട നടത്തുന്നത്. വിജയമ്മ, സരോജിനി, ഗോപിക്കുട്ടൻ എന്നിവർക്കും പ്രായപൂർത്തിയാകാത്ത 3 കുട്ടികൾക്കും പരുക്കേറ്റതായി പറയുന്നു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.തർക്കത്തെ തുടർന്നു ജീപ്പുമായെത്തിയ രതീഷ് പലകുറി ചായക്കടയ്ക്കു നേരെ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തിൽ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ദൃശ്യം സമീപ കടയിലെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ ഇയാളെ പിന്തിരിപ്പിക്കാനായി കയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിയുന്നതും കാണാം.സംഭവത്തിൽ രതീഷും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെന്നാണു പൊലീസിനോടു രതീഷിന്റെ വീട്ടുകാർ പറഞ്ഞത്. രതീഷിനെ പൊലീസ് അന്വേഷിച്ചു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.