മലപ്പുറം: ഉപതെരഞ്ഞെപ്പ് പ്രചാരണ ചൂടിൽ നിലമ്പൂർ മണ്ഡലം. പെൻഷൻ കൈക്കൂലിയാണെന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ പരാമർശം മണ്ഡലത്തിൽ കൂടുതൽ സജീവ ചർച്ചയാക്കുന്നതിൻ്റെ ഭാഗമായി സിപിഎം ഇന്ന് പെൻഷൻ ഗുണഭോക്താക്കളുടെ കൺവെൻഷൻ സംഘടിപ്പിക്കും.
വൈകിട്ടാണ് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പങ്കെടുക്കുന്ന പരിപാടി. മണ്ഡലത്തിലെ നാൽപ്പതിനായിരത്തിലേറെ വരുന്ന പെൻഷൻ ഗുണഭോക്താക്കളുടെയും കുടുംബങ്ങളുടെയും വോട്ട് ലക്ഷ്യമിട്ടാണ് സിപിഎം നീക്കം. ഞായറാഴ്ച മുതൽ എൽഡിഎഫ് കുടുംബയോഗങ്ങൾ ആരംഭിക്കും. പരമാവധി മന്ത്രിമാരെയും എംഎൽഎമാരെയും പങ്കെടുപ്പിച്ചുള്ള കൺവെൻഷനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എടക്കര പഞ്ചായത്തിലാണ് സ്ഥാനാർത്ഥി പര്യടനം.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ആളിക്കത്തിക്കുകയാണ് മണ്ഡലത്തിൽ യുഡിഎഫ്. എല്ലാ തെരഞ്ഞെടുപ്പ് വേദികളിലും വിഷയം ഉന്നയിക്കാനാണ് നേതാക്കൾക്കുള്ള നിർദ്ദേശം. പെരുന്നാൾ തലേന്ന് ആയതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ഇന്ന് പൊതു പര്യടനമില്ല. എന്നാൽ പ്രധാന വ്യക്തികളെ നേരിൽ കാണും. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ഇന്ന് ചുങ്കത്തറ പഞ്ചായത്തിലെ പൗര പ്രമുഖരെ കണ്ട് വോട്ട് തേടും.
സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന ഒരാഴ്ചയാകുമ്പോഴും വിപുലമായ പ്രചാരണത്തിലേക്ക് കടക്കാതെ പ്രധാന വ്യക്തികളെ കണ്ടു മാത്രം വോട്ട് അഭ്യർത്ഥിക്കുന്ന രീതിയാണ് ബിജെപി സ്ഥാനാർത്ഥി അവലംബിക്കുന്നത്. പെരുന്നാളിന് ശേഷം പ്രചരണത്തിലേക്ക് കടക്കാനാണ് സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.