തിരുവനന്തപുരം :ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി ആവർത്തിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫിസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിൽ മാത്രം ‘ഗതി കിട്ടാത്ത ജീവിതങ്ങൾ’ 3,18,441.
ഏറ്റവുമധികം ഫയൽ കെട്ടിക്കിടക്കുന്നതു തദ്ദേശഭരണവകുപ്പിലാണ്– 44,360. രണ്ടാമത് പൊതുവിദ്യാഭ്യാസ വകുപ്പും (30,591) മൂന്നാമത് റവന്യു വകുപ്പുമാണ് (22,239). വകുപ്പ് ആസ്ഥാനങ്ങളിലും ആയിരക്കണക്കിനു ഫയലുകൾ കെട്ടിക്കിടക്കുന്നു. 2 വർഷം മുൻപ് 2 ഘട്ടമായി സർക്കാർ നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 54.76% തീർപ്പാക്കിയിരുന്നു.ഇത്തവണ ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഇത്തരത്തിൽ ഫയൽ അദാലത്ത് നടത്തുകയാണ്; ലക്ഷ്യം നിശ്ചയിച്ചിട്ടില്ല. സെക്രട്ടേറിയറ്റിൽ ഓരോ മാസവും തുറക്കുന്ന ഫയലുകളിൽ 30% പോലും ആ മാസം തന്നെ തീർപ്പാക്കുന്നില്ല. മേയിൽ സെക്രട്ടേറിയറ്റിൽ തുറന്ന 29,340 ഫയലുകളിൽ ആ മാസം തന്നെ തീർപ്പാക്കിയത് 8609 (29.3%) എണ്ണം മാത്രം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുന്നതിനു മുൻപുള്ള 33,325 ഫയലുകൾ ഇപ്പോഴും തീരുമാനമാകാതെയുണ്ട്. ഈ വിഭാഗത്തിലും കൂടുതൽ തദ്ദേശം (7107), പൊതുവിദ്യാഭ്യാസം (2586), റവന്യു (2262) വകുപ്പുകളിലാണ്. പഴയ ഫയലുകളിൽ തൊടാൻ മടിക്കുന്ന വകുപ്പുകളുമുണ്ട്.
സ്റ്റോർ പർച്ചേസ് വകുപ്പിലെ 225 പഴയ ഫയലുകളിൽ ഒന്നു പോലും കഴിഞ്ഞമാസം പരിഗണിച്ചിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ 4 വർഷം ഉൾപ്പെടെ, കഴിഞ്ഞ 5 വർഷത്തിനിടെ തുറന്ന 2,18,347 ഫയലുകൾ ഇപ്പോഴും ഇഴയുന്നു. 2025ലെ ഫയലുകളിൽ 46,038 എണ്ണം ബാക്കിയുണ്ട്.
ഇങ്ങനെ പറഞ്ഞിട്ട് എന്തുകാര്യം ഫയൽനീക്കം സംബന്ധിച്ച് കഴിഞ്ഞ 9 വർഷത്തിനിടെ പലപ്പോഴായി മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ: മുന്നിലുള്ള ഓരോ ഫയലും ഓരോരുത്തരുടെ ജീവൽപ്രശ്നമാണെന്നതു മനസ്സിലാക്കി, അനുകമ്പയോടെ തീരുമാനങ്ങളെടുക്കണം.- 2016 ജൂൺ 8 ചുവപ്പുനാട എന്നതു നാട് ഭയത്തോടെ കാണുന്ന കാര്യമാണ്. അതു പൂർണമായും ഒഴിവാക്കണം.- 2019 ജൂൺ 21 ഫയലുകൾ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതമാകണം.- 2021 ജൂൺ 11 ഉദ്യോഗസ്ഥർ പണവും പാരിതോഷികവും കൈപ്പറ്റുന്നതു മാത്രമല്ല, ഫയൽ വൈകിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കും.- 2022 ഒക്ടോബർ 31 ജനങ്ങളുടെ ദാസരായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്.സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാണ് സർക്കാർ അധികാരത്തിലെത്തിയ വേളയിൽ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമുണ്ടെന്നു ജീവനക്കാരെ ഓർമപ്പെടുത്തിയത്.- 2024 ഡിസംബർ 9
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.