ഇൻഡോർ: വെള്ളം ചേർന്ന ഡീസലടിച്ചതിനെ തുടർന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ വാഹനവ്യൂഹം പെരുവഴിയിലായി. 19 വാഹനങ്ങൾ പമ്പിൽ നിന്ന് തള്ളി നീക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പെട്രോൾ പമ്പ് പൊലീസ് ഇടപെട്ട് താൽക്കാലികമായി അടച്ചുപൂട്ടി സീൽ ചെയ്തു. ഇൻഡോർമോവ് റോഡിലെ ദോസിഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു പെട്രോൾ പമ്പിലാണ് ഇന്ധനം നിറയ്ക്കുന്നതിനായി വാഹനവ്യൂഹം നിർത്തിയത്. വാഹനം സ്റ്റാർട്ടാവാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം കലർന്നതായി കണ്ടെത്തിയത്.സീൽ ചെയ്ത പെട്രോൾ പമ്പിൽ 5995 ലിറ്റർ പെട്രോളും 10,675 ലിറ്റർ ഡീസലുമുണ്ട്. ചില വണ്ടികൾ ഡീസലടിച്ച് കിലോമീറ്ററുകൾ പിന്നിട്ടപ്പോഴാണ് വഴിക്കായത്. ചില വാഹനങ്ങൾ സ്റ്റാർട്ടാവാതെ വന്നതോടെ പമ്പിൽ നിന്നും തള്ളിമാറ്റുകയായിരുന്നു.
വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ഒരു പരിപാടിയിൽ അകമ്പടിയായി ചെല്ലേണ്ട വാഹനങ്ങൾക്കാണ് എട്ടിന്റെ പണി കിട്ടിയത്. ജില്ലയിലുണ്ടായ കനത്ത മഴയിൽ പമ്പിന്റെ ഡീസൽ ടാങ്കിലേക്ക് വെള്ളം കയറിയതിനെ തുടർന്നായിരിക്കാം ഈ സംഭവം നടന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാർ ഉടൻ തന്നെ സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്തതോടെ പമ്പിൽ നിന്ന് വിതരണം ചെയ്ത ഡീസലിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് തഹസിൽദാർ ആശിഷ് ഉപാദ്ധ്യായ പറഞ്ഞു. പമ്പിലെ സ്റ്റോക്ക് പരിശോധിച്ചുവരികയാണ്, കണ്ടെത്തലുകൾ രത്ലം ജില്ലാ കളക്ടർക്ക് നൽകുന്ന വിശദമായ റിപ്പോർട്ടിൽ സംഗ്രഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.