ബിലാസ്പുര്‍: അതിവേഗതയില്‍ പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ വാതില്‍ തുറന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. വായിലുണ്ടായിരുന്ന പുകയില പുറത്തേയ്ക്ക് തുപ്പുന്നതിനുവേണ്ടി വാതില്‍ തുറന്നതോടെയാണ് ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപടത്തില്‍പ്പെട്ടത്. ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.
മണിക്കൂറില്‍ നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇന്നോവയില്‍നിന്ന് പുറത്തേക്ക് തുപ്പുന്നതിനാണ് ഡ്രൈവര്‍ ഡോര്‍ തുറന്നത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നു. ചകര്‍ബന്ത സ്വദേശിയായ വസ്ത്രവ്യാപരി ജാക്കി ഗേഹി (31) എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്.ജാക്കിയും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ഒരു ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ബിലാസ്പുര്‍-റായ്പുര്‍ ഹൈവേയില്‍ രാത്രി 1.30 ഓടെയാണ് അപകടം നടന്നത്. സുഹൃത്ത് ആകാശ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. പങ്കജ് എന്ന മറ്റൊരു സുഹൃത്താണ് ഡ്രൈവറുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നിരുന്നത്. ജാക്കി പിന്നിലെ സീറ്റിലായിരുന്നു.വാഹനം ഓടിക്കുന്നതിനിടെ വായിലുണ്ടായിരുന്ന പുകയില പുറത്തേയ്ക്ക് തുപ്പുന്നതിനായാണ് ആകാശ് വാഹനത്തിന്റെ ഡോര്‍ തുറന്നത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് വാഹനം നിരവധി തവണ കരണംമറിഞ്ഞു. മൂന്നുപേരും വാഹനത്തില്‍നിന്ന് പുറത്തേയ്ക്ക് തെറിച്ചുവീണു. റോഡിലെ ഡിവൈഡറില്‍ ഘടിപ്പിച്ചിരുന്ന ലോഹഭാഗത്ത് ശരീരം ഇടിച്ചുവീണ് ജാക്കിയുടെ നെഞ്ച്, തല എന്നിവിടങ്ങളില്‍ ഗുരുതര പരിക്കേറ്റു. സംഭവസ്ഥലത്തുതന്നെ ജാക്കി മരിച്ചതായി പോലീസ് പറയുന്നു. മറ്റു രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.ഹൈവേയിലൂടെ അഞ്ച് തവണ മലക്കംമറിഞ്ഞ ഇന്നോവ റോഡരികില്‍ പാക്ക് ചെയ്തിരുന്ന ലോറിയിലും മറ്റൊരു കാറിലും ചെന്നിടിച്ച് പൂര്‍ണമായും തകര്‍ന്നു. ഈ കാറിന്റെ ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.