തിരുവനന്തപുരം: ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് മന്ത്രി പി.രാജീവ്. ഭാരതാംബ ചിത്രം വച്ചതിന്റെ പേരില്‍ രാജ്ഭവനിലെ പരിപാടി മന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഭവന് ഭരണഘടനാ പദവിയുള്ള സംവിധാനത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് അവിടെ നടക്കുന്ന ചടങ്ങില്‍ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളും ആണ് ഉപയോഗിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റേതായ പ്രത്യയശാസ്ത്ര നിലപാടുകള്‍ ഉണ്ടാകാം. അത് സ്വകാര്യമായി സൂക്ഷിക്കാനുള്ള പൂര്‍ണമായ അവകാശമുണ്ട്. പക്ഷെ പൊതുപരിപാടികളെ അത്തരം പ്രചാരവേദിയായി ഉപയോഗിക്കുന്നത് ഭരണഘടനാപരമായി തെറ്റാണ്. രാജ്യത്തിന്റെ കാഴ്ചപ്പാടിനും എതിരാണത്. ഒരിക്കല്‍ പ്രശ്നം ഉണ്ടായതാണ്. വീണ്ടും ഇപ്പോള്‍ സമാനവിവാദം ഉണ്ടായിരിക്കുകയാണ്. രാജ്ഭവനെ കാണുന്നത് സര്‍ക്കാരിന്റെ ഭാഗമായിട്ടാണ്. അവിടെ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ഒരു കാരണവശാലും അത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും രാജീവ് പറഞ്ഞു.ആര്‍എസ്എസ് നിലപാടുകള്‍ അല്ല രാജ്യം അംഗീകരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ത്രിവര്‍ണപതാക പോലും ശരിയല്ലെന്നായിരുന്നു ഓര്‍ഗനൈസറിന്റെ മുഖപ്രസംഗം. മൂന്ന് എന്നത് അശുഭമാണെന്നും മൂന്ന് വര്‍ണങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും കാവിക്കൊടിയാണ് വേണ്ടതെന്നുമാണ് അവരുടെ വാദം. ആ വാദം തന്നെയാണ് ഇപ്പോഴും ഉയര്‍ത്തുന്നത്. അതു തെറ്റാണ്. ഭരണഘടനാപരമായ നിലപാട് സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും പി.രാജീവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.