കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. നിലവില്‍ കീഴ്ശാന്തിക്കാണ് ഉണ്ണിയപ്പം തയ്യാറാക്കുന്നതിന്റെയും വിതരണത്തിന്റെയും ചുമതല.
വിജിലന്‍സ് പരിശോധനയില്‍ ഉണ്ണിയപ്പം വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയിരുന്നു. രസീതില്ലാതെ ഉണ്ണിയപ്പം വില്‍ക്കുന്നത് കണ്ടെത്തുകയും പണം പിടികൂടുകയും ചെയ്തു. തുടര്‍നടപടിയുടെ ഭാഗമായാണ് ഉണ്ണിയപ്പം വിതരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത്.നിലയ്ക്കല്‍, പന്തളം ക്ഷേത്രങ്ങളിലെ മാതൃകയില്‍ കൊട്ടാരക്കരയിലും ഉണ്ണിയപ്പം വിതരണം ഏറ്റെടുത്ത് നടത്താനുള്ള സാധ്യതയാണ് തേടുന്നത്.
നിലവില്‍ ഉണ്ണിയപ്പത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതും ഉണ്ണിയപ്പം വാര്‍ക്കുന്നതും കീഴ്ശാന്തിയുടെ ചുമതലയിലാണ്. ഇതിനുള്ള ശാന്തിക്കാരെയും താത്കാലിക ജീവനക്കാരെയും നിയമിച്ചിരിക്കുന്നതും കീഴ്ശാന്തിയാണ്.
ഗുണനിലവാരക്കുറവ്, വിതരണത്തില്‍ ക്രമക്കേട് തുടങ്ങിയ പരാതികള്‍ ഉയര്‍ന്നതോടെയാണ് വിജിലന്‍സ് കഴിഞ്ഞ ആഴ്ച മിന്നല്‍പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയെങ്കിലും ഇതുവരെ ആര്‍ക്കെതിരേയും നടപടികളുണ്ടായിട്ടില്ല.പ്രതിസന്ധികള്‍
ഉണ്ണിയപ്പം തയ്യാറാക്കലും വിതരണവും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളും ഏറെയാണ്. ഉണ്ണിയപ്പത്തിന്റെ പ്രത്യേക രുചിക്കൂട്ട് നിലനിര്‍ത്തുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യണം. വിശേഷദിവസങ്ങളില്‍ അര്‍ധരാത്രിയിലും നടത്തുന്ന ഉണ്ണിയപ്പ നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുക. നിര്‍മാണത്തിനായി താത്കാലിക ജീവനക്കാരെ ഉള്‍പ്പെടെ ഒരുക്കുക
ഉണ്ണിയപ്പത്തിന്റെ വിലയും രുചിയും പ്രത്യേക രുചിയാണ് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ വ്യത്യസ്തമാക്കുന്നത്. അരിപ്പൊടി, ശര്‍ക്കരപ്പാനി, പാളയങ്കോടന് പഴം, നാളികേരം, നെയ്യ്, ഏലക്കാപ്പൊടി എന്നിവയാണ് അസംസ്കൃത വസ്തുക്കളെങ്കിലും ഇതിന്റെ അളവും കൂട്ടും രഹസ്യം.
നെയ്യില്‍ തയ്യാറാക്കുന്ന ഉണ്ണിയപ്പത്തിന്മേല് പഞ്ചസാര തൂകും. മഹാഗണപതിയുടെ തിരുമുമ്പില്‍ എട്ടുകാരകളിലാണ് നിര്‍മാണം. പത്തെണ്ണം അടങ്ങുന്ന ഒരു കവര്‍ ഉണ്ണിയപ്പത്തിന് 40 രൂപയാണ് വില. ഇതില്‍ 22 രൂപ നിര്‍മാണച്ചെലവിനും 18 രൂപ ദേവസ്വം മുതല്‍ക്കൂട്ടുമാണ്.
പ്രതിമാസം ശരാശരി രണ്ടുലക്ഷം കവര്‍ ഉണ്ണിയപ്പമാണ് ക്ഷേത്രത്തില്‍ വില്‍പ്പന നടത്തുന്നത്. ഉണ്ണിയപ്പത്തിനാവശ്യമായ അരിപ്പൊടി, വെളിച്ചെണ്ണ എന്നിവ ക്ഷേത്രത്തില്‍ തന്നെ തയ്യാറാക്കാനും പദ്ധതിയുണ്ട്. ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ ഭോജ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.