കോട്ടയം : തേനിയിൽ ‘വക്കീൽ’, കേരളത്തിൽ കള്ളൻ. ഭാര്യ തമിഴ്‌നാട്ടിൽ അഭിഭാഷക. അഭിഭാഷകനാണെന്നു പറഞ്ഞു കലക്ടറെവരെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തും. ഒടുവിൽ കേരള പൊലീസിന്റെ പിടിയിലായപ്പോൾ കള്ളൻ തുറന്നു പറഞ്ഞു– ‘മോഷണശീലം നിർത്താൻ കഴിയുന്നില്ല’.
ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ തമിഴ്‌നാട് തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണനാണ് (ശരവണ പാണ്ഡ്യൻ– 39) കഴിഞ്ഞ ദിവസം പെരുവന്താനം പൊലീസിന്റെ പിടിയിലായത്. പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു.35–ാം മൈൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കുന്നതിനിടെയാണു സമാനമായ മോഷണങ്ങൾ വീണ്ടും ഉണ്ടായത്. ഇതോടെ പൊലീസ് എല്ലാ മോഷണങ്ങളുടെയും രീതികൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചതോടെ പ്രതിയിലേക്കെത്താൻ എളുപ്പമായി. മുൻപു മോഷണക്കേസുകളിൽ അറസ്റ്റിലായിട്ടുള്ള രാമകൃഷ്ണൻ തന്നെ മോഷ്ടാവെന്ന് ഉറപ്പിച്ചതോടെ തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൈലിമുണ്ട് ധരിച്ച് സാധാരണ വേഷത്തിലാണ് ഇയാൾ മോഷണത്തിന് എത്തുന്നത്. ഫോൺ ഉപയോഗിക്കാറില്ല. എല്ലാ മോഷണങ്ങളിലും കയ്യുറകൾ ധരിക്കും എന്നതിനാൽ വിരലടയാളങ്ങൾ അവശേഷിപ്പിക്കില്ല. കാണിക്കവഞ്ചി മോഷ്ടിക്കാൻ എളുപ്പമായതിനാലാണ് സ്ഥിരമായി ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടത്.പല കേസുകളും വക്കീലിനെ വയ്ക്കാതെ കോടതിയിൽ വാദിച്ച രാമകൃഷ്ണൻ എൽഎൽബി പഠിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. 2000ൽ പിതാവിനോടൊപ്പം കാഞ്ഞിരപ്പള്ളിയിൽ വാടകയ്ക്കു താമസിച്ചിട്ടുള്ള ഇയാൾ പിന്നീട് 2009ലാണു ജില്ലയിൽ മോഷണങ്ങൾക്കു തുടക്കമിട്ടത്. കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലായി കടകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലായി 14 മോഷണങ്ങൾ നടത്തി. ഇതിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി. 2019ൽ പൊൻകുന്നത്ത് ക്ഷേത്ര മോഷണക്കേസിൽ വീണ്ടും ശിക്ഷ ലഭിച്ചു. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ്. ഉത്തമപാളയത്ത് ഇപ്പോഴും അഭിഭാഷകൻ എന്ന നിലയിലാണു മറ്റുള്ളവരുടെ മുൻപിൽ എത്തുന്നത്. കേരളത്തിൽ മോഷണങ്ങൾ നടത്തിയതും ജയിൽശിക്ഷ അനുഭവിച്ചതുമൊന്നും ബന്ധുക്കൾക്കു പോലും അറിയില്ല. പെരുവന്താനം എസ്എച്ച്ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ എം.ആർ.സതീഷ്, എഎസ്ഐ സുബൈർ, സിപിഒമാരായ സുനീഷ് എസ്.നായർ, തോമസ് എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.