കൊച്ചി : താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം. കേസിൽ അറസ്റ്റിലായി ജുവനൈൽ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികൾക്കാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഇന്ന് ജാമ്യം അനുവദിച്ചത്. വിദ്യാർഥികളും മാതാപിതാക്കളും അന്വേഷണവുമായി സഹകരിക്കണമെന്നത് അടക്കമുള്ള ജാമ്യവ്യവസ്ഥകളും ചുമത്തിയിട്ടുണ്ട്.
മാർച്ച് ആദ്യം അറസ്റ്റിലായ കുറ്റാരോപിതരിൽ ചിലർ 90 ദിവസത്തിലധികവും ചിലർ 100 ദിവസത്തിലധികവുമായി ജുവനൈൽ ഹോമിൽ കഴിയുന്നുവെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത് ബാലനീതി നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് തന്നെ എതിരാണെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് നേരത്തേ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ ജാമ്യം അനുവദിക്കുന്നതിന് ഇത് കാരണമാകാൻ പാടില്ലെന്ന് കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് മരിച്ചത്. തുടർന്ന് അറസ്റ്റിലായ ആറു വിദ്യാർഥികളും കോഴിക്കോട് ജുവനൈൽ ഹോമിലാണ്.
കോടതി ഇടപെടലിനെ തുടർന്ന് ആറ് വിദ്യാർഥികൾക്കും നേരത്തെ പ്ലസ് വൺ പ്രവേശനത്തിന് അവസരം ലഭിച്ചിരുന്നു. 3 പേർ താമരശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലും മറ്റുള്ളവർ കോഴിക്കോട് തന്നെ മറ്റു സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.