ഭുവനേശ്വർ : ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരൻ കൊല്ലപ്പെട്ട കേസിൽ എട്ടു വനിതകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം.
പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവർ പറഞ്ഞു. ഇയാൾ മുൻപു പീഡിപ്പിച്ച വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി.
വയോധികനിൽനിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങൾ നേരിട്ടിരുന്നെന്നാണു പിടിയിലായവരിൽ ആറുപേർ പൊലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനാണു കൊലപാതകം നടത്തിയതെന്നും സ്ത്രീകൾ വെളിപ്പെടുത്തി.
വയോധികനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വയോധികൻ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നു പൊലീസ് ഉദ്യോഗസ്ഥൻ ബസന്ദ് സേതി പറഞ്ഞു. ഗ്രാമത്തിൽനിന്ന് 2 കി.മീ ദൂരെ വനമേഖലയിൽനിന്നാണു വയോധികന്റെ അസ്ഥികൾ പൊലീസ് കണ്ടെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.