കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 135 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാ നിർദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനം.
നിലവിലെ റൂൾകർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 135 അടിയിൽ താഴെയാണ് ജലനിരപ്പെന്നതിനാൽ തമിഴ്നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാം. നിലവിൽ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
നീരൊഴുക്ക് വർധിച്ച് അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാലും, പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 72 അടി പരമാവധി സംഭരണശേഷിയുള്ള വൈഗ അണക്കെട്ട് ഇപ്പോൾ തുറന്നിരിക്കുകയാണ്. സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വെള്ളിയാഴ്ച മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിർത്താൻ തമിഴ്നാട് ശ്രമിക്കും. 2021 ഡിസംബറിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട്, അണക്കെട്ടിൽനിന്നും പെരിയാറിലേക്ക് വെള്ളമൊഴുക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.