ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ നല്‍കാനുളള പാകിസ്താന് ശുപാര്‍ശയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. ഇറാനിലെ ആണവനിലയങ്ങള്‍ അമേരിക്ക ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇറാനില്‍ ബോംബിടാനോ പാക് സൈനിക മേധാവി ട്രംപിനെ കണ്ടതെന്നും ഒവൈസി ചോദിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഒവൈസി വിമര്‍ശിച്ചു. 'പലസ്തീനികളുടെ കശാപ്പുകാരന്' എന്നാണ് നെതന്യാഹുവിനെ ഒവൈസി വിശേഷിപ്പിച്ചത്. 'ഗാസയില്‍ ഒരു വംശഹത്യ നടക്കുന്നുണ്ട്, അമേരിക്കയ്ക്ക് അതിനെക്കുറിച്ച് ആശങ്കയില്ല. വെസ്റ്റ് ബാങ്കിലും ഗാസയിലും പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണ്. ചരിത്രം നെതന്യാഹുവിനെ പലസ്തീനികളുടെ കശാപ്പുകാരനായി ഓര്‍ക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതിന് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ നല്‍കണമെന്നാണ് പാകിസ്താന്റെ നിര്‍ദ്ദേശം. വൈറ്റ് ഹൗസില്‍ അസിം മുനീറിന് ട്രംപ് വിരുന്ന് നല്കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ നൊബേല്‍ സമ്മാന ശുപാര്‍ശയോട് ട്രംപ് പ്രതികരിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ താന്‍ ഇടപെട്ടുവെന്ന വാദവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. ഇതുകൊണ്ട് മാത്രം തനിക്ക് നോബേല്‍ കിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 'അവര്‍ എനിക്കത് തരില്ല. തരാനാണെങ്കില്‍ ഇതിനകംതന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവര്‍ ലിബറലുകള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ.' നൊബേല്‍ നിര്‍ദേശത്തേക്കുറിച്ചുള്ള വാര്‍ത്തകളോട് ട്രംപ് പ്രതികരിച്ചു.
'ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റിപ്പബ്ലിക് ഓഫ് റുവാണ്ടയും തമ്മില്‍ കാലങ്ങളായിത്തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ഉടമ്പടി ഒപ്പുവെക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. റുവാണ്ടയിലേയും കോംഗോയിലേയും പ്രതിനിധികള്‍ തിങ്കളാഴ്ച വാഷിങ്ടണിലെത്തും. ലോകത്തിന് തന്നെ മഹത്തരമായ ദിനമാണിന്ന്. ഇതുകൊണ്ട് മാത്രം എനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കില്ല,ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല, സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല, ഈജിപ്തിനും എത്യോപ്യയ്ക്കുമിടയില്‍ സമാധാനം നിലനിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല. എല്ലാം ഒത്തുവന്നാല്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി മിഡില്‍ ഈസ്റ്റിനെ ഏകീകരിക്കും. എന്നാലും, ഞാന്‍ എന്ത് ചെയ്താലും എനിക്ക് നോബേല്‍ സമ്മാനം ലഭിക്കില്ല. ജനങ്ങള്‍ക്ക് എന്നെ അറിയാം.' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.