ബെംഗളൂരു; ‘മൈസൂർ സാൻഡൽ’ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകയിൽ പ്രതിഷേധം ഉയരുന്നു. സോപ്പിന്റെ നിർമാതാക്കളായ സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) 6.2 കോടി രൂപയ്ക്കാണ് തമന്നയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്.
എന്നാൽ മൈസൂർ സാൻഡലിന് കന്നഡ നടിമാരെ അംബാസഡറാക്കുന്നതിനു പകരം ബോളിവുഡ് – തെന്നിന്ത്യൻ നടിയായ തമന്നയെ നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. തമന്നയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന മുൻഗണന സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ എം.എസ് ധോണിയായിരുന്നു മൈസൂർ സാൻഡലിന്റെ മുൻ അംബാസിഡർ.2006ൽ ധോണിയുമായി കരാറിൽ എത്തിയെങ്കിലും പ്രമോഷനുമായ ബന്ധപ്പെട്ട് സമയം ചെലവഴിക്കാൻ ധോണിക്ക് സാധിച്ചിരുന്നില്ല. തുടർന്ന് ഒരു വർഷത്തിനു ശേഷം കരാർ റദ്ദാക്കി. കർണാടക ധനകാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, രണ്ടു വർഷത്തേക്കാണ് തമന്നയുമായി കെഎസ്ഡിഎൽ കരാറിൽ എത്തിയിരിക്കുന്നത്. 6.2 കോടി രൂപയ്ക്കാണ് കരാർ.2028 ഓടെ വാർഷിക വരുമാനം 5,000 കോടി രൂപയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഡിഎല്ലിന്റെ നീക്കം. ദീപിക പദുക്കോൺ, രശ്മിക മന്ദാന, പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി തുടങ്ങിയ മുൻനിര നായികമാരെയാണ് അംബാസഡർ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും തമന്നയുടെ പാൻ ഇന്ത്യൻ പദവി മൈസൂർ സാൻഡലിനായി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്ന് കർണാടക സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
1916 മുതലാണ് മൈസൂർ സാൻഡലിന്റെ നിർമാണം ആരംഭിച്ചത്. കൃഷ്ണ രാജ വാഡിയാർ നാലാമന്റെ ഭരണക്കാലത്ത് ബെംഗളൂരുവിലാണ് സോപ്പ് ഫാക്ടറി സ്ഥാപിച്ചത്. പിന്നീട് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) മൈസൂർ സാൻഡലിനെ ഏറ്റെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.