ഹൈവേ വീഴുന്നതു പോലെയാണ് കേരള സർക്കാരിന്റെ അവകാശവാദങ്ങൾ നിലം പൊത്തുന്നതെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയം; സ്വയം പുകഴ്ത്തല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ടെന്നും ഹൈവേ വീഴുന്നതു പോലെയാണ് സര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങളും നിലം പൊത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ഹൈവേ നിര്‍മാണത്തിലെ അഴിമതിയും എന്‍ജീനീയറിങ് സൂപ്പര്‍വിഷനിലെ പാളിച്ചയും സബ് കോണ്‍ട്രാക്ടുകള്‍ നല്‍കിയതിനെ കുറിച്ചും അന്വേഷിക്കണം. ദേശീയപാതയുടെയും വിഴിഞ്ഞത്തിന്റെയും പേരിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റേതു പോലെയാണ്. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഹൈവേ തകരുന്നതിന് മുന്‍പ് പ്രോഗസ് റിപ്പോര്‍ട്ട് തയാറാക്കിയതിനാല്‍ ദേശീയപാത പണിതു എന്നതാണ് ഏറ്റവും വലിയ അവകാശവാദം.
ഇതിനിടെ 'അ' മുതല്‍ 'ക്ഷ' വരെ കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാനത്തിന് ഒരു പങ്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറോളം സ്ഥലത്താണ് ഇപ്പോള്‍ വിള്ളല്‍ വീണത്. ഒലിച്ചു പോകുന്ന മണ്ണില്‍ പണിത നിര്‍മിതികള്‍ തകര്‍ന്നു വീഴുന്നതു പോലെ കാലിനടിയില്‍നിന്നും മണ്ണ് ചോര്‍ന്ന് പൊയ്‌ക്കൊണ്ടിരിക്കുമ്പോഴും ഈ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ വ്യാജ അവകാശവാദങ്ങളും നിലംപതിച്ചു കൊണ്ടിരിക്കുകയാണ്. ഹൈവേ വീഴുന്നതു പോലെയാണ് സര്‍ക്കാരിന്റെ അവകാശവാദങ്ങളും പൊളിഞ്ഞു വീഴുന്നത്.’’ – വി.ഡി.സതീശൻ പറഞ്ഞു.

‘‘ഹൈവേയുടെ കാര്യത്തില്‍ തെറ്റായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. യുഡിഎഫിന്റെ കാലത്ത് ദേശപാത അതോറിറ്റി അടച്ചുപൂട്ടിപ്പോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 30 മീറ്ററില്‍ പാത പണിയണമെന്നതായിരുന്നു വി.എസ്. അച്യുതാനന്ദന്റെ കാലം മുതല്‍ക്കുള്ള അഭിപ്രായം. സ്ഥലം എടുക്കാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് അന്ന് എല്ലാ പാര്‍ട്ടികളും സമരത്തിലായിരുന്നു.

2013 ല്‍ യുപിഎ സര്‍ക്കാര്‍ റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആക്ട് കൊണ്ടു വന്നതോടെയാണ് സെന്റിന് എട്ടും പത്തും ലക്ഷം നല്‍കി സ്ഥലം ഏറ്റെടുക്കാനായത്. ആ നിയമം നടപ്പായതു കൊണ്ടാണ് ഈ സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചത്. 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് 45 മീറ്ററില്‍ റോഡ് പണിയാന്‍ കേന്ദ്രത്തെ അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ 5,000 കോടി  രൂപ നല്‍കിയെന്നതാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ മറ്റൊരു അവകാശവാദം. 

2021ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വാല്യൂ ക്യാപ്ച്ചര്‍ ഫിനാന്‍സ് മോഡല്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാം. പാര്‍ലമെന്റിലെ മറുപടി അനുസരിച്ച് 100 ശതമാനം വരെ ഭൂമി ബിഹാര്‍, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്. എന്നിട്ടാണ് 5000 കോടി നല്‍കിയത് ക്രെഡിറ്റായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ വാല്യൂ ക്യാപ്ച്ചര്‍ ഫിനാന്‍സ് എഗ്രിമെന്റില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ തയാറാകണം.’’ – സതീശൻ പറഞ്ഞു.  

‘‘അടുത്ത മഴയില്‍ ഇനിയും വിള്ളലുകളുണ്ടാകും. ആശാസ്ത്രീയമായ നിര്‍മിതികളാണ് ദേശീയ പാതയിലുള്ളത്. സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും എല്ലാ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പറഞ്ഞു കൊണ്ടിരുന്നത്. ഞങ്ങളുടേതാണ് റോഡെന്ന് അവകാശപ്പെട്ടിരുന്നവരെ ഈ വിള്ളല്‍ കണ്ടെത്തിയതിനു ശേഷം കാണാനില്ല. ഒരു അവകാശവാദവുമില്ല. വിള്ളലുള്ള സ്ഥലത്ത് പോയി റീല്‍സ് എടുത്താല്‍ കുറച്ചു കൂടി നന്നാകും.’’ – സതീശൻ പറഞ്ഞു. ‘‘ദേശീയപാതയുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെങ്കിലും അതിലൂടെ റീല്‍സ് എടുത്ത് നടന്നവര്‍ കൃത്യമായും സൂഷ്മമായും പരിശോധിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. 

ഇപ്പോള്‍ ആരെയും കാണാനില്ലല്ലോ? എത്ര ഫ്‌ളക്‌സുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. ദേശീയപാത കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മുഴുവന്‍ പണിയുന്നതാണ്. ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഒരു ഉത്തരവാദിത്തവും ഇല്ലേ? എവിടെയാണ് മണ്ണ് പരിശോധന നടത്തിയത്? ഇതേക്കുറിച്ച് എത്രയോ തവണ പരാതി പറഞ്ഞു.

പാരിസ്ഥിതിക പഠനം പോലും ഇല്ലാതെയാണ് പല സ്ഥലങ്ങളിലും പണി നടത്തിയത്. വടക്കേ ഇന്ത്യയില്‍ പണിയുന്നതു പോലെയല്ല കേരളത്തില്‍ ദേശീയപാത പണിയേണ്ടത്. ഹൈവേ നിര്‍മാണത്തില്‍ അഴിമതിയും അശ്രദ്ധയും എന്‍ജീനീയറിങ് സൂപ്പര്‍വിഷനിലെ പാളിച്ചയും നടന്നിട്ടുണ്ട്. സബ് കോണ്‍ട്രാക്ടുകള്‍ നല്‍കിയതിനെ കുറിച്ചും അന്വേഷിക്കണം. ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്.’’ – സതീശൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !