തിരുവനന്തപുരം :ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനായി വ്യോമസേനാ ഹെലികോപ്റ്റര്‍ സൗകര്യം ഒരുക്കുന്നത് ചര്‍ച്ച ചെയ്ത് അധികൃതർ. നിലവിലെ സാഹചര്യത്തില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുകയാണെങ്കില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത സുരക്ഷാസംവിധാനം ഒരുക്കേണ്ടതായി വരും.
18ന് കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് വ്യോമസേനാ ഹെലികോപ്റ്റര്‍ മാര്‍ഗം പാലാ സെന്റ് തോമസ് കോളജില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനായി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം സംബന്ധിച്ച് അധികൃതര്‍ നാളെ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. പാലായില്‍നിന്ന് കോട്ടയത്തെ കുമരകത്ത് എത്തി സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന രാഷ്ട്രപതി 19ന് ശബരിമല ദര്‍ശനം നടത്തും. കോട്ടയത്തുനിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ ഇറങ്ങിയ ശേഷം ശബരിമലയിലേക്കു പോകുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രാഷ്ട്രപതിയുടെ ശബരിമല ദര്‍ശന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നേക്കും. ഇന്നലെ മന്ത്രി വി.എന്‍.വാസവന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് നടത്തേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി. 19ന് രാവിലെ രാഷ്ട്രപതി ദര്‍ശനത്തിന് എത്തിച്ചേരുമെന്നാണു പ്രാഥമിക വിവരം. നിലയ്ക്കലില്‍ നിന്ന് പമ്പയില്‍ എത്തി അവിടെ വച്ച് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുമെന്ന് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
രാഷ്ട്രപതിയുടെ വിശ്രമത്തിനായി പമ്പയിലും സന്നിധാനത്തും മുറികള്‍ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി. മരാമത്തുമായി ബന്ധപ്പെട്ട നവീകരണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിങ് മേയ് 17 വരെയായി ചുരുക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനം ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജം പകരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അംഗം എ.അജികുമാര്‍, ദേവസ്വം കമ്മിഷണര്‍, സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.