ലക്ഷദ്വീപ് ഭരണകൂടത്തിന്റെ 'മഹല്‍ ഭാഷ' പഠനം അവസാനിപ്പിക്കാനുളള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന

കവരത്തി: ലക്ഷദ്വീപിലെ 'മഹല്‍ ഭാഷ' പഠനം അവസാനിപ്പിക്കാനുളള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായക ഐഷ സുല്‍ത്താന.

ഭാഷയെന്നാല്‍ ഒരു നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരുകൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ആദ്യം നാട്ടിലെ പ്രസ് പൂട്ടിച്ചെന്നും ഇപ്പോള്‍ ആ നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവും അലര്‍ജിയാണോ എന്നും ഐഷ സുല്‍ത്താന ചോദിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് മഹല്‍ ഭാഷ. ഈ ഭാഷയെ ഇല്ലാതാക്കാനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. മിനിക്കോയി സ്‌കൂളില്‍ പഠിപ്പിക്കുന്ന മഹല്‍ഭാഷ എന്നന്നേക്കുമായി എടുത്തുകളയണമെന്നാണ് ഗവണ്‍മെന്റിന്റെ പുതിയ ഉത്തരവ്.

മിനിക്കോയി ദ്വീപുകാര്‍ക്ക് അവരുടെ ഭാഷ വരുംതലമുറകള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനെ ഇല്ലായ്മ ചെയ്യാനുളള എന്ത് അവകാശമാണ് സര്‍ക്കാരിനുളളത്? ഒരു നാടിന്റെ, ഒരു സമൂഹത്തിന്റെ ഭാഷയെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കാണ് അവകാശം? ഇന്ത്യന്‍ ഭരണഘടനയില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെപ്പറ്റി എന്താണ് ലക്ഷദ്വീപ് ഗവണ്‍മെന്റ് മനസിലാക്കിവെച്ചിരിക്കുന്നത്?-ഐഷ സുല്‍ത്താന ചോദിച്ചു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ലക്ഷദ്വീപിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നൊരു ദ്വീപാണ്‌ മിനികോയി, അവരുടെ ഭാഷയും വേഷവുമൊക്കെ മറ്റു ദ്വീപുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്റെ കുട്ടികാലം മുതൽ ഞാൻ മിനികോയിലാണ് പഠിച്ചു വളർന്നത്. അവരോട് അവരുടെ ഭാഷയിൽ സംസാരിക്കാനായി ഞാൻ ആദ്യം മഹൽ പഠിക്കാനായി ഒരുങ്ങി. 

അവിടത്തെ സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെ മഹൽ ഒരു സബ്ജെക്റ്റാക്കി പഠിപ്പിച്ചിരുന്നു. അന്നൊക്കെ മഹൽ ഭാഷയിൽ ബുക്കുകൾ ഉണ്ടാക്കിയിരുന്നത് ആ നാട്ടുകാർ തന്നെയാണ്. ബുക്കുകൾ പ്രിന്റ് ചെയ്യുന്നതുമൊക്കെ അവിടത്തെ തന്നെ പ്രസ്സിലായിരുന്നു (ബിജെപി ഗവണ്മെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആദ്യം തന്നെ ആ പ്രസ്സ് പൂട്ടിച്ചു)

ഞാൻ താമസിക്കുന്ന ഗവണ്മെന്റ് കോട്ടേസിന്റെ അടുത്തായിട്ടാണ് ഈ പ്രസ്സ് അന്ന് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഇതൊക്കെ കാണാനായി ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ഓരോരോ കാരണം പറഞ്ഞു പ്രസ്സിന്റെ പുറത്ത് ചുറ്റിക്കറങ്ങും. എന്നാൽ ഒരിക്കൽ പോലും പ്രസ്സിനകത്ത് കേറാൻ എന്നെ കൊണ്ട് പറ്റിയില്ല. അത് മാത്രമല്ല എന്നെ സംബന്ധിച്ചു മഹൽ ഭാഷ പഠിക്കാൻ അത്ര ഈസിയുമല്ലായിരുന്നു. 

അങ്ങനെ ആ ശ്രമവും ഞാൻ അവസാനിപ്പിച്ചു. പക്ഷേ എന്റെ വാപ്പ മഹൽ ഭാഷ മണി മണി പോലെ എഴുതുകയും പറയുകയും ചെയ്യുമായിരുന്നു. ഇത് പറഞ്ഞപ്പോഴാ വേറൊരു കാര്യം എനിക്ക് ഓർമ്മ വന്നത് മഹൽ ഭാഷയിൽ ലിപിയുണ്ട്. മിനിക്കോയി ദ്വീപ് ഒഴികെ ബാക്കിയെല്ലാ ദ്വീപിലും ജസരി എന്ന ലിപിയില്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്. ഞങ്ങൾ ലക്ഷദ്വീപുക്കാർക്ക് ലിപിയുള്ളൊരു ഭാഷയുണ്ടെന്നു അഭിമാനത്തോടെ പറയാൻ ഈ മഹൽ ഭാഷ മാത്രമേ ഉള്ളു. 

നിങ്ങൾ കരുതുന്നുണ്ടാവും ഞാനെന്തിനാണ് ഇപ്പൊ ലക്ഷദ്വീപിലെ ഭാഷകളെ പറ്റി സംസാരിക്കുന്നത് എന്ന്. ഉണ്ട്… ഒരു വലിയ കാരണം തന്നെയുണ്ട്…മഹൽ ഭാഷയെ ഇന്ന് ലക്ഷദ്വീപ് ഗവർമെന്റ് ഇല്ലാതാക്കാനുള്ളൊരു ശ്രമം നടന്നോണ്ടിരിക്കുകയാണ്. മിനിക്കോയി സ്കൂളിൽ പഠിപ്പിക്കുന്ന മഹൽ ഭാഷ എന്നെന്നേക്കുമായി എടുത്തു കളയണമെന്നാണ് ഗവണ്മെന്റിന്റെ പുതിയ ഓഡർ. മിനിക്കോയി ദ്വീപുക്കാർക്ക്‌ അവരുടെ ഭാഷ വരും തലമുറകൾക്ക് പകർന്ന് കൊടുക്കുന്നതിനെ ഇല്ലായ്മ ചെയ്യാനുള്ള എന്ത് അവകാശമാണ് ഗവണ്മെന്റിന് ഉള്ളത്? ഒരു നാടിന്റെ, സമൂഹത്തിന്റെ ഭാഷയെ ഇല്ലായ്മ ചെയ്യാൻ ആർക്കാണ് അവകാശം? ഇന്ത്യൻ ഭരണഘടനയിൽ ജനങ്ങളുടെ മൗലികാവകാശങ്ങളെ പറ്റി എന്താണ് ലക്ഷദ്വീപ് ഗവർമെന്റ് മനസിലാക്കി വെച്ചിരിക്കുന്നത്?

എന്താണ് ബിജെപി ഗവർമെന്റിന്റെ ഉദ്ദേശം : ആദ്യം നിങ്ങൾ ആ നാട്ടിലെ പ്രസ്സ് പൂട്ടിച്ചു, പിന്നീട് ഇപ്പൊ ആ നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കുന്നു… നിങ്ങൾക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവുമൊക്കെ അലർജിയാണോ? ഇതൊക്കെ കേട്ടപ്പോൾ അങ്ങനെ തോന്നി അത്കൊണ്ടാണ് പ്രതികരിച്ചത്… കഷ്ട്ടം 🤦🏻‍♀️ഭാഷയെന്നാൽ ആ നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണ്, നിങ്ങൾ ഒരു കൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഇല്ലായ്മ ചെയ്യുന്നത്… ഇത് കൊടും ക്രൂരതയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !