ന്യൂഡൽഹി : ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരർ ഇന്ത്യൻ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യൻ ചരിത്രത്തിലെ ഭീകരതയ്ക്കെതിരായ ഏറ്റവും വലിയ വിജയകരമായ ഓപ്പറേഷനാണ് 'സിന്ദൂർ' എന്നും പ്രധാനമന്ത്രി പറഞ്ഞു. റാണി അഹല്യബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭോപ്പാലിൽ നടന്ന മഹിളാ സശക്തീകരണ മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പഹൽഗാമിൽ, ഭീകരർ രക്തം ചൊരിയുക മാത്രമല്ല ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കുകയാണ് ചെയ്തത്. അവർ രാജ്യത്തെ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയും നാരീശക്തിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇത് ഭീകരർക്കും അവരുടെ സ്പോൺസർമാർക്കും നാശത്തിന് കാരണമായി മാറി. ഇന്ത്യൻ സായുധ സേന ഭീകര താവളങ്ങളെ തകർത്തെറിഞ്ഞു. നൂറുകണക്കിന് കിലോമീറ്ററുകൾ പാകിസ്താനിലേക്ക് കടന്നുകയറിയാണ് ഭീകര ക്യാമ്പുകൾ നശിപ്പിച്ചത്. ഭീകരവാദത്തിനെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ.ഇന്ത്യ വീണ്ടും ആക്രമിക്കപ്പെട്ടാൽ ഭീകരരും അവരുടെ സ്പോൺസർമാരും ഭാവിയിൽ വലിയ വില നൽകേണ്ടി വരും. ഭീകരവാദം വഴിയുള്ള നിഴൽയുദ്ധം ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ വ്യക്തമാക്കി കഴിഞ്ഞു. ഭീകരരെ സഹായിക്കുന്ന ആർക്കും അതിന് വലിയ വില നൽകേണ്ടി വരും.' പ്രധാനമന്ത്രി വ്യക്തമാക്കി.'പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ പെൺകരുത്തിന് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ ബിഎസ്എഫിന്റെ പെൺകരുത്ത് ഇന്ത്യൻ അതിർത്തികൾ സംരക്ഷിക്കുകയും ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ബിരുദദാനം ഒരു ചരിത്ര നിമിഷമാണ്' പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.