ന്യൂഡൽഹി : ജമ്മു കശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന 370ാം അനുച്ഛേദം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി ഇന്തൊനീഷ്യയിൽ അക്കാദമിക പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സൽമാൻ ഖുർഷിദിന്റെ പരാമർശം.
2019ൽ ഇന്ത്യൻ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് ജമ്മു കശ്മീരിലെ ദീർഘകാലമായുള്ള വിഘടനവാദ പ്രശ്‌നം അവസാനിപ്പിച്ചതായും ഇത് മേഖലയിൽ അഭിവൃദ്ധിക്ക് കാരണമായതായും ആണ് സൽമാൻ ഖുർഷിദിന്റെ പരാമർശം. കശ്മീരിനെ ഒരുപാട് കാലമായി ഒരു പ്രശ്നം പിടികൂടിയിരുന്നു. കശ്മീർ പൂർണമായും രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നും വിഘടിച്ചുനിൽക്കുകയാണ് എന്നുമുള്ള പ്രതീതി ഉണ്ടാക്കിയിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ അത് ഇല്ലാതായി എന്നും പ്രദേശത്ത് വിഘടനവാദം അവസാനിച്ചുവെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിലെ അന്തരീക്ഷം പുരോഗതി കൈവരിച്ചിട്ടുണ്ട്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ രൂപീകരണവും നടന്നു. പ്രദേശത്തുണ്ടായ അഭിവൃദ്ധി ഇല്ലാതെയാക്കാൻ ശ്രമം നടക്കുകയാണെന്നും ഖുർഷിദ് പറഞ്ഞു.
ജനതാദൾ (യുണൈറ്റഡ്) എംപി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള ബഹുകക്ഷി പ്രതിനിധി സംഘത്തോടൊപ്പമാണ് സൽമാൻ ഖുർഷിദ് ഉൾപ്പെട്ടിരിക്കുന്നത്. ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാങ് ജോഷി, തൃണമൂൽ കോൺഗ്രസിന്റെ അഭിഷേക് ബാനർജി, സിപിഎമ്മിന്റെ ജോൺ ബ്രിട്ടാസ്, മുൻ ഇന്ത്യൻ അംബാസഡർ മോഹൻ കുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.