തിരുവനന്തപുരം : സംസ്ഥാനത്ത് മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ പത്തുവര്‍ഷമായി നടത്തുന്ന ശ്രമങ്ങള്‍ക്കാണു രാഷ്ട്രപതിയുടെ നടപടിയോടെ വിരാമമായിരിക്കുന്നത്. 2015ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയില്ല. ഇതു സംബന്ധിച്ചുള്ള അറിയിപ്പു ലഭിച്ചുവെന്നും ഇതിൽ കാരണമൊന്നും അറിയിച്ചിട്ടില്ലെന്നും രാജ്ഭവന് വൃത്തങ്ങൾ വ്യക്തമാക്കി.
2015 ഡിസംബര്‍ 17നാണ് 13-ാം നിയമസഭ ഐകകണ്ഠേന ബില്‍ പാസാക്കിയത്. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും 1969ല്‍ തന്നെ മാതൃഭാഷയില്‍ ഭരണനിര്വഹനം എന്നതു പ്രാബല്യത്തിലാക്കിയിരുന്നു. 1969ല്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലിഷും മലയാളവും ആയിരിക്കുമെന്നു വ്യക്തമാക്കി ഔദ്യോഗിക ഭാഷാ നിയമം ഉണ്ടാക്കി. തുടര്‍ന്ന് 1973ല്‍ ഇത് ഇംഗ്ലിഷോ മലയാളമോ ആയിരിക്കുമെന്നു ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ചും വിവാദമുയര്‍ന്നപ്പോഴാണ് 2015ല്‍ ഔദ്യോഗികഭാഷ മലയാളമാക്കി പുനര്‍നിര്‍വചിച്ച് മലയാളഭാഷ-വ്യാപനവും പരിപോഷണവും എന്ന ബില്‍ പാസാക്കിയത്. എന്നാല്‍ ബില്‍ തമിഴും കന്നഡയും ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണോ എന്ന സംശയത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന അന്നത്തെ ഗവര്‍ണര്‍ പി.സദാശിവം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലായിരുന്നു ബില്‍. ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ബില്ലിന് അംഗീകാരമില്ലെന്ന അറിയിപ്പു കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്ഭവനില്‍ ലഭിച്ചത്. ഇതിന്റെ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം രാജ്ഭവന് സര്‍ക്കാരിനെ അറിയിക്കും. ഇതോടെ ബില്ലിന്റെ നടപടിക്രമങ്ങള്‍ അവസാനിക്കും.2015ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി മന്ത്രി കെ.സി.ജോസഫ് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പാസാക്കിയത്. ഭാരതത്തിന്റെ ഭരണഘടനയ്ക്കു വിധേയമായി കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാള ഭാഷയെ സ്വീകരിക്കുന്നതിനും എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കുന്നതിനും കേരളത്തിന്റെ സമസ്ത മേഖലകളിലും മലയാള ഭാഷയുടെ ഉപയോഗം വ്യവസ്ഥ ചെയ്യുന്നതിനും മലയാള ഭാഷയുടെ വളര്‍ച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിനു നിയമമുണ്ടാക്കുന്നുവെന്നാണ് ബില്ലില്‍ പറഞ്ഞിരുന്നത്. സെക്രട്ടേറിയറ്റിലെ നിലവിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പ് എന്നു പുനര്‍നാമകരണം ചെയ്യുന്നുവെന്നും വകുപ്പിനാണ് ബില്ലിന്റെ നിര്വഹണച്ചുമതലയെന്നും വ്യക്തമാക്കിയിരുന്നു. ബില്ലിനു രാഷ്ട്രപതി അംഗീകാരം നല്‍കാതിരുന്നതോടെ മലയാള ഭാഷാ വകുപ്പ് എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതായി.
എന്തായിരുന്നു ബില്‍?
സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍, സഭ പാസാക്കുന്ന നിയമങ്ങള്‍, ഓര്‍ഡിനന്‍സുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ചട്ടങ്ങള്‍ റെഗുലേഷന്, ബൈലോ എന്നിവയില്‍ മലയാള ഭാഷ ഉപയോഗിക്കണമെന്നും ബില്ലില്‍ പറയുന്നു. ഇംഗ്ലിഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍, അവയുടെ ഭേദഗതികള്‍ എന്നിവ മലയാളത്തിലേക്കു തര്‍ജമ ചെയ്യണം. ഇംഗ്ലിഷില്‍ പ്രസിദ്ധീകരിച്ച ചട്ടങ്ങളുടെ മലയാള പരിഭാഷ വേണമെന്നും ബില്ലില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടത് മലയാളഭാഷയാണെന്നു ബില്ലില്‍ വ്യക്തമായി പറഞ്ഞിരുന്നു. അതേസമയം, ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും മലയാളത്തോടൊപ്പം അതതിടത്തെ ന്യൂനപക്ഷ ഭാഷയും ഉപയോഗിക്കാം. സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇതു ബാധകമാകുമെന്നും ബില്ലില്‍ വ്യക്തമാക്കിയിരുന്നു.
എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും പത്താംതരം വരെ നിര്‍ബന്ധിത ഒന്നാം ഭാഷ മലയാളം ആയിരിക്കണമെന്നും സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബില്ലില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളിൽനിന്നും സംസ്ഥാനത്തു വന്നു പഠിക്കുന്ന മലയാളികള്‍ അല്ലാത്ത വിദ്യാര്‍ഥികളെ 9, 10 ക്ലാസുകളിലും ഹയര്‍സെക്കന്‍ഡറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍നിന്ന് ഒഴിവാക്കണം. ഏകീകൃതലിപി വിന്യാസം നിര്‍ണയിക്കപ്പെടാവുന്ന പ്രകാരം നടപ്പാക്കണമെന്നും ബില്ലില്‍ പറഞ്ഞിരുന്നു.
പിഎസ്സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. കേന്ദ്രസര്‍ക്കാരുമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായും വിദേശരാജ്യങ്ങളുമായും മറ്റു സംസ്ഥാനങ്ങളുമായും ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലിഷ് ഉപയോഗിക്കാം. ഹൈക്കോടതിയുടെ അനുമതിയോടെ ജില്ലാ കോടതിക്കു താഴെയുള്ള കോടതികളിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലും രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ മലയാളത്തിലാകണം. സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്പന്നങ്ങളുടെ പേരും ഉപയോഗവും മലയാളത്തിലും രേഖപ്പെടുത്തണം. കേരളത്തിനുള്ളില്‍ സര്‍ക്കാര്‍ നല്കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉപയോഗിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.