കോഴിക്കോട് : മലബാറിലെ ക്രൈസ്തവ സഭയുടെ മാതൃരൂപതയായ കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. 102 വർഷം പാരമ്പര്യമുളള രൂപത അതിരൂപതയാക്കിയതിനൊപ്പം ആദ്യ മെത്രാപ്പൊലീത്തയായി ബിഷപ് ഡോ.വർഗീസ് ചക്കാലക്കലും സ്ഥാനമേറ്റു.
കണ്ണൂർ റോഡിൽ സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ വിശ്വാസനിറവിൽ നടന്ന ചടങ്ങിലാണ് രൂപത അതിരൂപതയായും ഡോ.വർഗീസ് ചക്കാലക്കലിനെ മെത്രാപ്പൊലീത്തയായും ഉയർത്തിയത്.ഇന്ത്യയിലെ അപ്പോസ്തലിക് നൂൺഷ്യോ റവ.ഡോ.ലിയോപോൾഡോ ജിറല്ലി ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം സംസ്ഥാനത്ത് ലത്തീൻ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മലയാളത്തിൽ വചന പ്രഘോഷണം നടത്തി. ദിവ്യബലിക്കും വചനപ്രഘോഷണത്തിനും പിന്നാലെ ഫ്രാൻസിസ് മാർപാപ്പ ഏപ്രിൽ 12 നു പുറപ്പെടുവിച്ച ഡിക്രി റവ.ഡോ.ലിയോപോൾഡോ ജിറല്ലി വായിച്ചു.
ദിവ്യബലിയുടെ ആമുഖഭാഗത്തിനു ശേഷം ഡോ.വർഗീസ് ചക്കാലക്കലിനെ സ്ഥാനാരോഹണ ചടങ്ങിനായി പീഠത്തിലേക്ക് നയിക്കുകയായിരുന്നു.മെത്രാപ്പൊലീത്തമാർക്ക് പാപ്പ നൽകുന്ന തിരുവസ്ത്രമായ പാലിയം ധരിച്ചാണ് ഡോ.വർഗീസ് ചക്കാലക്കൽ സ്ഥാനമേറ്റത്. യേശുവിന്റെ മാതൃകയും ഉത്തരവാദിത്തവും മെത്രാപ്പൊലീത്തയെ പാപ്പ എൽപ്പിച്ചുവെന്നതിനു സൂചകമായാണ് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ചുവപ്പു നിറത്തിലുള്ള 5 ചെറിയ കുരിശുകളും മൂന്ന് ആണികളും തുന്നിചേർത്ത പാലിയം മെത്രാപ്പൊലീത്തയെ ധരിപ്പിച്ചത്.
സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.വൈകിട്ട് 2.30 നാണ് സ്വീകരണച്ചടങ്ങുകൾ ആരംഭിച്ചത്. മലാപ്പറമ്പിലെ ബിഷപ്സ് ഹൗസിൽ നിന്ന് ഡോ.വർഗീസ് ചക്കാലക്കലിനെ ആഘോഷപൂർവം സെന്റ് ജോസഫ്സ് പള്ളിയിലേക്ക് ആനയിച്ചശേഷമായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. ആയിരങ്ങൾ സാക്ഷ്യം വഹിച്ച ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതമേലധ്യക്ഷരും എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.