ന്യൂഡൽഹി: ഭീകരസംഘടനകളുമായുള്ള ബന്ധം പാക്കിസ്ഥാൻ ആവർത്തിച്ചു നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരാണ് ചിത്രത്തിലുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) ആയിരുന്നു പരിപാടിയുടെ സംഘാടകർ.പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അടുത്ത അനുയായികളും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ്, പാക്ക് ഭക്ഷ്യ മന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാൻ, പാക്ക് പഞ്ചാബ് നിയമസഭാ സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ എന്നിവരും ലഷ്കറെ തയിബ നേതാക്കളായ സെയ്ഫുള്ള കസൂരി, തൽഹ സയീദ്, അമീർ ഹംസ എന്നിവരും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തായത്. കുപ്രസിദ്ധ ഭീകരൻ ഹാഫിസ് സയീദിന്റെ മകനാണ് തൽഹ സയീദ്.
മന്ത്രിമാർ ഭീകരരെ വേദിയിലേക്ക് സ്വീകരിച്ച് ആശംസയറിയിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രസംഗങ്ങളിൽ മന്ത്രിമാരും നേതാക്കളും ഇന്ത്യയ്‌ക്ക് എതിരെ വിദ്വേഷപരാമർശങ്ങൾ നടത്തുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കസൂരിയുടെ പ്രസംഗത്തിൽ പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും പരാമർശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിൽ മരിച്ച ഭീകരരെ രക്തസാക്ഷികളെന്നാണ് കസൂരി വിശേഷിപ്പിച്ചത്. അതേസമയം, വിഡിയോയുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.