കൊച്ചി : കേരളത്തിലെ ദേശീയപാതയുടെ തകർച്ച അതീവ ഗുരുതരവിഷയമാണെന്നും പരിഹാര നടപടിയെങ്കിലും ശാസ്ത്രീയമായി ചെയ്യുമെന്നു പ്രതീക്ഷിക്കുകയാണെന്നും ഹൈക്കോടതി. വീഴ്ച പറ്റിയെന്നു സമ്മതിച്ച ദേശീയപാത അതോറിറ്റി, വിദഗ്ധരുൾപ്പെട്ട ഉന്നത സമിതി പരിശോധിക്കുകയാണെന്നും ഘടനാപരമായ മാറ്റം വേണ്ടിവരുമെന്നും അറിയിച്ചു. മലപ്പുറം കൂരിയാട്ട് ഉൾപ്പെടെ നിർമാണഘട്ടത്തിൽത്തന്നെ പാത ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയം ഉന്നയിച്ചത്. ‘‘യാത്രാദുരിതം സഹിച്ച് 2–3 വർഷം ജനം ക്ഷമയോടെ കാത്തു. അവരെ കടുത്ത ആശങ്കയിലാക്കുന്ന കാര്യങ്ങളാണിത്. ജനങ്ങളുടെ ശബ്ദമാണ് ഇവിടെ ഉയർത്തുന്നത്’’– കോടതി പറഞ്ഞു.
വിശദമായി പഠിച്ചു റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി 10 ദിവസം തേടിയെങ്കിലും വ്യാഴാഴ്ച ഇടക്കാല റിപ്പോർട്ട് നൽകണമെന്നു കോടതി നിർദേശിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണു വിഷയം കടന്നുവന്നത്. തകർച്ചയുടെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെന്ന് അതോറിറ്റി പറഞ്ഞു. വെള്ളം ഇറങ്ങുന്നതാണു പ്രശ്നം. കരാറുകാരെ വിലക്കിയെന്നും അറിയിച്ചു.പയ്യന്നൂരിലും വിള്ളൽ; കാസർകോട്ട് 56 പ്രശ്നമേഖലകൾകണ്ണൂർ / കാസർകോട്, പയ്യന്നൂർ വെള്ളൂർ ഭാഗത്ത് ദേശീയപാതയിൽ ടാറിങ് നടന്നിടത്ത് 20 മീറ്ററോളം വിള്ളൽ. കണ്ണൂർ നഗരസഭയിലെ എളയാവൂരിൽ വയൽ നികത്തിയുള്ള പാത നിർമാണത്തിന്റെ പ്ലാൻ മാറ്റാൻ കരാർ കമ്പനിയായ വിശ്വാസ് കൺസ്ട്രക്‌ഷൻ താൽപര്യം പ്രകടിപ്പിച്ചു. മണ്ണിന്റെ ബലപ്പെടുത്തൽ, റോഡിന്റെ ഉയരം തുടങ്ങിയ കാര്യങ്ങളിലാണ് മാറ്റത്തിനു സന്നദ്ധത അറിയിച്ചത്.
തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയ്ക്കടുത്തു ജനവാസ മേഖലയിലേക്ക് തുടർച്ചയായ നാലാം ദിവസവും ചെളിവെള്ളം ഒഴുകിയെത്തി. താൽക്കാലിക തടയണ നിർമിച്ചതിനാൽ വീടുകളിൽ വെള്ളം കയറിയില്ല. കാസർകോട് ജില്ലയിൽ 56 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, വീടുകളിലേക്കു മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു വിദഗ്ധസമിതി റിപ്പോർട്ട് നൽകി. അടിയന്തര നടപടിക്കു കലക്ടർ കെ. ഇമ്പശേഖർ നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.